Thursday, April 9, 2020

തിരക്കഥകളിലെ ആവർത്തനങ്ങൾ.

മറ്റൊരു സിനിമയുടെ കഥയുമായി നൂറു ശതമാനം സാമ്യം വന്നതു കൊണ്ട് അത് ഉപേക്ഷിച്ച് ഷൂട്ടിങ്ങ് സമയത്ത് എഴുതി തയ്യാറാക്കിയ തിരക്കഥയാണ് ലോഹിതദാസിന്റെ ഭരതം എന്ന് കേട്ടിട്ടുണ്ട്.
അറിഞ്ഞോ അറിയാതെയോ മലയാളത്തിൽ ആവർത്തിച്ചു വന്നിട്ടുള്ള ചില പ്ലോട്ടുകളെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.




നാൽക്കവല (1987) - അഭിമന്യു (1991)

ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പുറത്തുവന്ന സിനിമകളാണ് നാൽക്കവലയും, അഭിമന്യുവും.
ഈ രണ്ട് സിനിമകൾക്കും പൊതുവായുള്ള ഒരു സാമ്യം ക്ലൈമാക്സിൽ നായകൻ മരിക്കുന്നു എന്നതാണ്.
രണ്ട് സിനിമയിലും സുഹൃത്തുക്കളാണ് നായകന്റെ മരണത്തിന് കാരണക്കാരനാകുന്നത്. അതിനുള്ള മോട്ടീവിനും സാമ്യമുണ്ട്. സ്വന്തം സഹോദരിയുടെ മരണത്തിനുത്തരവാദി എന്ന് സംശയിച്ചാണ് കൂട്ടുകാരൻ അത് ചെയ്യുന്നത്. ന്യായവിധിയിൽ നായകന്റെ കൂട്ടുകാരൻ ശ്രീനിവാസനും, മരണപ്പെടുന്ന സഹോദരി ശോഭനയുമാണെങ്കിൽ അഭിമന്യുവിൽ വരുമ്പോൾ കൂട്ടുകാരൻ ജഗദീഷും, സഹോദരി സുചിത്രയുമാണ്.



മീനത്തിൽ താലികെട്ട് 1998- വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999

രണ്ട് സിനിമകളിലേയും നായകന്മാർ ഉത്തരവാദിത്തമില്ലാത്തവരാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വരുന്ന നായകന്മാർ അച്ഛനുമായി ഉടക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു.
മീനത്തിൽ താലികെട്ടിന്റെ ക്ലൈമാക്സിൽ, തന്നെ പ്രതിസന്ധി ഘട്ടത്തിലെല്ലാം സഹായിച്ചത് സ്വന്തം അച്ഛനാണെന്ന് നായകൻ തിരിച്ചറിയുന്നു. വീട്ടുകാര്യങ്ങളിൽ തന്നെ ജീവിതത്തിൽ വീറും വാശിയുമുള്ള ഒരാളാക്കി മാറ്റിയത് അച്ഛനാണെന്ന് നായകൻ തിരിച്ചറിയുന്നു.
ഈ രണ്ട് സിനിമകളിലും അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകനാണ്.
ഇതല്ലാതെ മറ്റൊരാൾ കൂടി ആ ക്ലൈമാക്സുകൾക്ക് പിന്നിലുണ്ട്. സാക്ഷാൽ ലോഹിതദാസ്!
മീനത്തിൽ താലികെട്ടിന്റെ കഥ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലാൽജോസിന്റേതാണ്.
തിരക്കഥ, സംഭാഷണം എകെ സാജൻ, എകെ സന്തോഷും. അവർ തയ്യാറാക്കിയ ക്ലൈമാക്സിൽ തൃപ്തി തോന്നാതെ ലാൽജോസ് രഹസ്യമായി ലോഹിതദാസിനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയും ചെയ്തു.
അന്ന് ലാൽജോസിന് ഒരുക്കിക്കൊടുത്ത അതേ ക്ലൈമാക്സ് ഒരു വർഷത്തിനപ്പുറം സത്യൻ അന്തിക്കാടിന് വേണ്ടി ഒരുക്കിയ തിരക്കഥയിൽ ചില്ലറമാറ്റങ്ങളോടെ അദ്ദേഹം പുനരാവിഷ്കരിക്കുകയും ചെയ്തു.
മീനത്തിൽ താലികെട്ടിന് വലിയ വിജയം നേടാനാകാതെ പോയപ്പോൾ വീട്ടുകാര്യങ്ങൾ ആ വർഷത്തെ സൂപ്പർഹിറ്റായി.




സ്നേഹസാഗരം - വെങ്കലം

ജെ പള്ളാശ്ശേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് 1992ൽ പുറത്തുവന്ന ചിത്രമാണ് സ്നേഹസാഗരം.
ലോഹിതദാസിന്റെ രചനയിൽ ഭരതൻ ഒരുക്കിയ ചിത്രമാണ് വെങ്കലം.(1993)
ഈ രണ്ട് ചിത്രങ്ങൾക്കും പൊതുവായി ഉള്ളത് ഒരേ താരനിരയാണ്.
മുരളി, ഉർവ്വശി, മനോജ് കെ ജയൻ, കെപിഎസി ലളിത, ഇന്നസെന്റ്.
കഥാ തന്തുവിന്റെ സാമ്യമാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
മൂശാരി സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർത്താവ് എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
രണ്ട് ഭർത്താക്കന്മാരുണ്ടായിരുന്ന ഒരമ്മയുടെ മകൻ തന്റെ ഭാര്യക്ക് സ്വന്തം അനുജനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ആ സംശയം ഉണ്ടാക്കുന്ന താളപ്പിഴകളുമാണ് ചിത്രത്തിന്റെ കാതൽ.
സ്നേഹസാഗരത്തിൽ വരുമ്പോൾ അത് തമിഴ്നാട് ഭാഗങ്ങളിലുള്ള ചിന്നവീട് സെറ്റപ്പ് അഥവാ ബഹുഭാര്യാ സമ്പ്രദായത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. സ്വന്തം ഭർത്താവിന് അയൽക്കാരിയായ പെൺകുട്ടിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ഭാര്യ. ബഹുഭാര്യാ സമ്പ്രദായത്തെ നിസ്സാരവൽക്കരിക്കുന്ന അയല്പക്ക നിലപാടുകൾ ഭാര്യയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
രണ്ട് സിനിമയിലും ഭാര്യയും ഭർത്താവുമായി അഭിനയിച്ചത് മുരളിയും, ഉർവ്വശിയുമാണ്.
വെങ്കലത്തിൽ മനോജ് കെ ജയൻ അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ സ്നേഹസാഗരത്തിൽ മുരളിയുടെ സഹായിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്.
രണ്ടു സിനിമയിലും മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു കാമുകിയുണ്ട്. വെങ്കലത്തിൽ നായകൻ അതറിയുന്നതോടെ സംശയങ്ങൾക്ക് അറുതിയാകുമ്പോൾ, സ്നേഹസാഗരത്തിൽ ഉർവ്വശിയുടെ കഥാപാത്രം സംശയത്തോടെ വീക്ഷിക്കുന്ന കാവേരിക്ക് (സുനിത) മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്ന് ക്ലൈമാക്സിൽ മനസ്സിലാക്കുന്നു.
രണ്ട് ചിത്രത്തിലും ഇന്നസെന്റ്- ലളിത ജോഡി ഭാര്യാ ഭർത്താക്കന്മാരായാണ് പ്രത്യക്ഷപ്പെടുന്നത്. സ്നേഹസാഗരത്തിൽ ഭർത്താവായ ഇന്നസെന്റിന് രണ്ട് ഭാര്യമാരുണ്ട്, വെങ്കലത്തിൽ വരുമ്പോൾ ലളിതക്ക് രണ്ട് ഭർത്താക്കന്മാരുണ്ട്.
കുറേ നല്ല സിനിമകൾ ഒരുക്കിയവരാണ് സത്യൻ അന്തിക്കാട്- ലോഹിതദാസ് കൂട്ടുകെട്ട്. അവരുടെ സിനിമാ ചർച്ചകൾക്കിടയിൽ എപ്പോഴെങ്കിലും ബഹുഭാര്യാ- ബഹുഭർത്തൃ സമ്പ്രദായത്തെക്കുറിച്ച് ചർച്ചകൾ നടന്നിരിക്കണം. ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ സത്യനും ഭരതന്റെ സംവിധാനത്തിൽ ലോഹിയും അത് സിനിമകളാക്കി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

രണ്ട് ഭർത്താക്കന്മാരുള്ള ഒരു സ്ത്രീയുടെ കഥ മറ്റൊരു ആംഗിളിൽ നിന്നുകൊണ്ട് ഭരതനുവേണ്ടി  1993 ൽ തന്നെ ലോഹിതദാസ് ചെയ്തിട്ടുണ്ട്. ചിത്രം പാഥേയം.

വാൽക്കഷ്ണം : സ്നേഹസാഗരത്തിൽ പഴനിപോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ബാല്യകാലത്ത് ഉപേക്ഷിക്കപ്പെട്ടയാളാണ് മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രം. അയാൾ താമസിക്കുന്നത് തന്നെ വളർത്തിയ പഴനിയിൽ ഹോട്ടൽ നടത്തുന്ന സ്നേഹനിധിയായ ഒരു മനുഷ്യനൊപ്പമാണ് (ശങ്കരാടി)
അടുത്തിടെ വന്ന അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ ചരിത്രവും ഇതുതന്നെ.‌ പഴനി മൂകാംബികയായും, ശങ്കരാടി ശ്രീനിവാസനായും, മനോജ് കെ ജയൻ വിനീത് ശ്രീനിവാസനായും മാറുന്നു. ഹോട്ടൽ എന്നത് ലോഡ്ജ് ആയി മാറുന്നു.
സ്നേഹസാഗരത്തിൽ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയിരുന്ന എം മോഹനനാണ് അരവിന്ദന്റെ അതിഥികളുടെ സംവിധായകൻ!

ബ്രഹ്മചാരി- മിന്നാരം, ദേവാസുരം- വർഗ്ഗം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം- ജോമോന്റെ സുവിശേഷങ്ങൾ ഇതുപോലെ ഒരേ പ്ലോട്ട് തന്നെ ആവർത്തിച്ചുവന്ന മലയാള സിനിമകളെക്കുറിച്ച് പറയാമോ?

Sunday, December 15, 2019

നാട്ടിൻപുറത്തെ മാമാങ്കക്കാഴ്ച

കുറേക്കാലം മുമ്പാണ്. എന്റെയൊരു സുഹൃത്തിന് അവന്റെ കോളേജ് മാഗസിനിൽ കൊടുക്കാനൊരു കഥ വേണം... ഞാനാണെങ്കിൽ ചരിത്രത്തിൽ കമ്പം കയറി ലൈബ്രറിയിൽ നിന്നും കിട്ടാവുന്ന ചരിത്ര സംബന്ധിയായ പുസ്തകങ്ങളെല്ലാം മേഞ്ഞു നടന്നിരുന്ന സമയം. മാമാങ്കം ഒരു ആവേശമായി മനസ്സിലുണ്ട്. പരിമിതമായ ഇന്റർനെറ്റ് സൗകര്യങ്ങളൊക്കെ മാമാങ്കത്തെക്കുറിച്ചറിയാൻ ഉപയോഗിക്കുന്നുണ്ട്.ആ വഴിക്കാണ് ചന്ത്രോത്തിൽ ചന്തുണ്ണി എന്ന 16 വയസ്സുകാരനായ ചാവേറിന്റെ കഥ ആദ്യമായി കേൾക്കുന്നത്.  അതേപ്പറ്റി മലബാറുകാരായ ഏതാനും സുഹൃത്തുക്കളോട് തിരക്കിയെങ്കിലും മതിയായ വിവരങ്ങളൊന്നും കിട്ടിയില്ല. എന്നാൽ മണിക്കിണറും നിലപാട് തറയും തിരുമാന്ധാം കുന്ന് ക്ഷേത്രവുമെല്ലാം ചിന്തയിലിങ്ങിനെ പച്ചപിടിച്ച് നിന്നിരുന്നു കുറേക്കാലം. കരാർ സ്വീകരിച്ച് സുഹൃത്തിന് എഴുതിക്കൊടുത്ത കഥ പുതിയ കാലഘട്ടത്തിൽ പ്ലേസ് ചെയ്ത് ഞാൻ തടിതപ്പുകയും ചെയ്തു. മാമാങ്കവും തിരുനാനാവായും ഭാരതപ്പുഴയുമൊക്കെ മോഹിപ്പിക്കുന്ന ചിന്തകളായി മനസ്സിൽ തന്നെ നിലനിൽക്കുകയും ചെയ്തു.

പത്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാമാങ്കം കാണാനുണ്ടായ ഏറ്റവും വലിയ പ്രേരണ അത് ചന്ത്രോത്തിൽ ചന്തുണ്ണിയെന്ന ആ പതിനാറുകാരന്റെ കഥയാണതെന്നതായിരുന്നു. മാത്രമല്ല നാട്ടിലെ ചെറിയ തിയറ്റർ ഏസിയാക്കി, ആദ്യമായി റിലീസ് ചെയ്യുന്ന സിനിമയുമായിരുന്നു മാമാങ്കം. 

പതിനൊന്നേകാലിന്റെ ഷോകാണാൻ സമയത്തെത്തിയെങ്കിലും തിയറ്റർ ഉടമയായ ആന്റുച്ചേട്ടൻ താക്കോലുമായി വന്നിട്ടില്ല. പടം കാണാൻ ആകെ പന്ത്രണ്ട് പേർ. ജീവനക്കാരിലൊരാൾ ഫോണിൽ ആന്റുച്ചേട്ടനെ വിളിക്കുന്നതുകേട്ടു.ആന്റുച്ചേട്ടൻ വന്നപ്പോൾ സമയം പതിനൊന്ന് ഇരുപത്. കരണ്ടില്ല. ഓടിച്ചെന്ന് ജനറേറ്ററടിച്ച് ഉള്ള ആളുകൾക്ക് ടിക്കറ്റും കൊടുത്ത് പടം തുടങ്ങി. നാട്ടുമ്പുറത്തെ പഴയ സി ക്ലാസ് തിയറ്ററിൽ റിലീസ് സിനിമ കാണുന്നത് ഞാനെന്ന പഴയ പന്ത്രണ്ടുകാരന്റെ വന്യ സ്വപനങ്ങളിലൊന്നായിരുന്നു. അത് ഇരുപതിൽപ്പരം വർഷങ്ങൾക്കിപ്പുറം സാധ്യമായിരിക്കുന്നു…!

മാമാങ്കം എന്ന സിനിമ എന്നിലെ പ്രേക്ഷകന് ഒരു ആവറേജ് അനുഭവമായിരുന്നു. ആദ്യ പതിനഞ്ച് മിനുട്ടും, അവസാന പതിനഞ്ച് മിനുട്ടും മാത്രം ആവേശം കൊള്ളിച്ച ഒരു സിനിമ. ഒരുപാട് സാധ്യതകളുള്ള ഒരു കഥാപരിസരമുണ്ടായിരുന്നിട്ടും അത് വേണ്ടവിധത്തിൽ ഉപയോഗിച്ചതായി തോന്നിയില്ല. വിശദീകരിക്കാമായിരുന്ന പലതും ഘനഗംഭീരമായ ഡയലോഗുകളിലൊതുക്കിയും ചുരുക്കാമായിരുന്ന പലതും വലിച്ചു നീട്ടിപ്പറഞ്ഞ് അസഹ്യമാക്കുകയും ചെയ്ത പ്രതീതി.

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയശേഷിയുടെ ഉപ്പുനോക്കാൻ പോലും ചിത്രത്തിലെ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ല. ഉണ്ണിമുകുന്ദനും മണിക്കുട്ടനുമൊക്കെ കിട്ടിയ കഥാപാത്രങ്ങളോട് നീതി പുലർത്തിയപ്പോൾ ശരിക്കും വിസ്മയിപ്പിച്ചത് ചന്ത്രോത്തിൽ ചന്തുണ്ണിയായി എത്തിയ ആ കുട്ടിയാണ്. 
ബ്രഹ്മാണ്ഡ സെറ്റുകളൊരുക്കാൻ കാണിച്ചതിന്റെ പകുതി ശ്രദ്ധ തിരക്കഥയിലും മേക്കിങ്ങിലും കൊടുത്തിരുന്നെങ്കിൽ മലയാളത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചലച്ചിത്രാനുഭവമായി മാറിയേനെ മാമാങ്കം. 

ചാവേർപ്പടയുടെ രക്തം വീണുചുവന്ന നിളാമണൽപ്പരപ്പിലൂടെ നടന്നൊരു അസ്തമയം കാണണമെന്ന വർഷങ്ങൾ പഴക്കമുള്ള ആഗ്രഹത്തിന് ജീവൻ പകർന്നതിനപ്പുറം ചലച്ചിത്രം മനസ്സിൽ തങ്ങിനിൽക്കുന്നില്ല. 

നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം തിയറ്ററിൽ കാണാൻ കാരണക്കാരനായ കുറുമശ്ശേരി കൃപാ തിയറ്റർ ഉടമ ആന്റുച്ചേട്ടന് നന്ദി. കുറുമശ്ശേരിയിലേക്ക് ഇനിയും ചലച്ചിത്രങ്ങൾ റിലീസിനെത്തട്ടെ.
 

Friday, December 7, 2018

ലീന ഐസക്ക്- ഒരു പ്രഹേളിക? ഭാഗം-2



ലീന ഐസക്കിന്റെ വർണ്ണചിത്രം  എന്‍റെ മനസ്സിന്‍റെ ചുവരുകളില്‍ കോറിയിടുവാന്‍ ഒരു ശ്രമം നടത്തി.
കടവന്ത്രയിലുള്ള അവളുടെ ഇരുനില വീടിന്‍റെ ബാല്‍ക്കണിയിലെ ചൂരലൂഞ്ഞാല്‍ കസേരയില്‍ ചാരിക്കിടന്ന് അപ്പുക്കുട്ടന്‍ അയച്ചുകൊടുത്ത  എന്‍റെ വരികള്‍ അവള്‍ വായിക്കുന്നതും, ധനുമാസരാത്രിയിലെ നേര്‍ത്ത കാറ്റില്‍ കവിളിലേക്ക് പാറിവീണ അഴകളകങ്ങള്‍ മാടിയൊതുക്കുന്നതും, നിലാവില്‍ ആ മുഖം മറ്റൊരു പൂര്‍ണ്ണേന്ദുവായി  മാറുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.


ഏറെ മടിച്ചാണെങ്കിലും ഞാനും, വിശാലും കൂടി വിനീഷിനോടും അപ്പുക്കുട്ടനോടുമായി ലീനയെ ഒന്ന്‍ പരിചയപ്പെടുത്തിത്തരാമോ എന്ന്‍ ചോദിച്ചു. അവർ  രണ്ടുപേരും കൂടി ഞങ്ങളെ  തല്ലിയില്ലന്നേ  ഉള്ളൂ.!

 ഇനി മേലില്‍ അവള്‍ക്ക് വേണ്ടി ഒരു വരിപോലും  കുറിച്ചുനല്‍കില്ലെന്ന എന്‍റെയും വിശാലിന്‍റെയും ഭീഷണിക്കുമുന്നിലാണ് ഒടുവിലവര്‍ വഴങ്ങിയത്. ഇപ്പോഴാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരേ ഉള്ളൂ , കുറച്ചുകൂടി കഴിഞ്ഞാല്‍ അഖിലിനും, ശരത്തിനും, അവിനാശിനും  കൂടി അവളെ പരിചയപ്പെടുത്തേണ്ടിവരും എന്നതും അവര്‍ ചിന്തിച്ചുകാണും.


അപ്പുക്കുട്ടൻ ലീനയുടെ നമ്പർ ഡയൽ ചെയ്തുഞങ്ങൾ അക്ഷമരായി  മധുര സ്വരത്തിന് കാതോർത്തുരണ്ടുതവണ വിളിച്ചിട്ടും  പ്രതികരണമില്ലഞങ്ങൾ നിരാശരായിഅല്പ സമയത്തിനകം അവളുടെ നമ്പറിൽ നിന്ന് അപ്പുക്കുട്ടന് കോൾ വന്നുഅവൻ തെല്ലഹങ്കാരത്തോടെ  കോൾ അറ്റന്റ് ചെയ്ത്  ലൗഡ് സ്പീക്കറിലിട്ടു .
'ഹലോ'
'ഹലോ'  എന്നാൽ അപ്പുറത്ത് നിന്ന് കേട്ട 'ഹലോ ' അത്ര മധുരമുള്ളതായിരുന്നില്ലമറിച്ച് പാറപ്പുറത്ത് കണ്ണൻചിരട്ടയിട്ട് അച്ചാലും മുച്ചാലും ഉരക്കുന്നപോലെയുള്ള വൃത്തികെട്ട മൊരമ്പൻ ശബ്ദം.
'ഫൗണ്ട് സം മിസ്സ്ഡ് കോൾസ് ഫ്രം ദിസ് നമ്പർമേ  നോ ഹൂ ഈസ് ദിസ്?' അപ്പുക്കുട്ടന്റെ മുഖത്തുനിന്നും രക്തം വാർന്നിറങ്ങി കാശിക്കുപോയി... തൊണ്ടവറ്റി സഹാറാ മരുഭൂമിയായി... 
"ഇത് ലീന ഐസക്കിന്റെ നമ്പറല്ലേ?" അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു
"യേസ്ഹൂ യു ആർ?"
"ഞാൻ...ഞാൻ... വിനീഷ്..." ഒന്നുകിൽ അപ്പുക്കുട്ടൻ സ്വന്തംപേര് മാറിപോയതാണ്അല്ലെങ്കിൽ അവൻ വിനീഷിന് പണികൊടുക്കാൻ വേണ്ടി പറഞ്ഞതാണ്ആദ്യത്തേതിനാണ് ചാൻസ് കൂടുതൽ
യഥാർത്ഥ വിനീഷിന്റെ കണ്ണുകൾ ഞെട്ടി തുറിച്ച് പുറത്ത് വന്ന് ഊഞ്ഞാലാടി.
"മിസ്റ്റർ വിനീഷ് ആം ഐസക് കുരുവിളലീനാസ് ഫാദർഡു യു ഹാവ് എനി മെസ്സേജ് ഫോർ ലീനാ?"
"അയ്യോ മെസ്സേജോ മെസ്സേജ് അയക്കണ വിനീഷ് ഞാനല്ലഅത് വേറാരാണ്ടാ"
"താനെന്തിനാ ഇപ്പോ വിളിച്ചത്"
"ഞാനല്ല...ചിലപ്പോ എന്റെ ഫോണീന്ന് എന്റെ പെങ്ങളെങ്ങാനും വിളിച്ചതായിരിക്കുംഅവളുടെ കൂട്ടുകാരിയാ ലീന"
"എന്താ പെങ്ങളുടെ പേര്?"
"പേര്...വാവ...അല്ലല്ല വിമല"
"ഉം...വിമലക്കൊന്ന് ഫോൺ കൊടുത്തേ."
"വിമല...ഇത്രേം നേരം ഇവിടുണ്ടായിരുന്നു."
"സാരമില്ല ഞാൻ ഹോൾഡ് ചെയ്യാം"

അപ്പുക്കുട്ടന്റെ നെറ്റിയിൽ നിന്നും വിയർപ്പ് നയാഗ്രാ വെള്ളച്ചാട്ടം പോലെ ചാടിഫോൺ കയ്യിലിരുന്ന് വിറച്ചുവിനീഷിന്റെ വിറക്കുന്ന പല്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം ഞാനും വിശാലും വ്യക്തമായി കേട്ടു.

"അരമണിക്കൂറിനകം വിമലയോട് എന്നെ വിളിക്കാൻ പറയണംഇല്ലെങ്കിൽ പെങ്ങളെ കൂട്ടി മിസ്റ്റർ വിനീഷ് ഒന്ന് കടവന്ത്ര പോലീസ് സ്റ്റേഷൻ വരെ വരേണ്ടിവരുംയു ഗെറ്റ് മീ?"
"ഉവ്വ്"

ഐസക്ക് കുരുവിള എന്ന  റിട്ടയേർഡ് മിലിട്ടറിക്കാരന്റെ ഉഗ്രശാസനം കേട്ട് ഇരുവരും ഇതികർത്യവ്യതാമൂഡരായി നിന്നുഅരമണിക്കൂറിനകം ഒരു പെങ്ങളെ ഉണ്ടാക്കണമല്ലോ എന്ന ചിന്ത അപ്പുക്കുട്ടനെപ്പോലെ തന്നെ വിനീഷിനെയും അലട്ടി. സുഹൃത്പുംഗവൻ അവളുടെ അച്ഛനോട് പേര് തന്റെയല്ലേ പറഞ്ഞിരിക്കുന്നത്!

പ്ലാൻ ചെയ്ത മാറ്റിനി പരിപാടി മാറ്റിവെച്ച് നടത്തിയ അന്വേഷണത്തിൽ ജങ്ഷനിലെ ബുക്ക്സ്റ്റാളിൽ ജോലിചെയ്യുന്ന സുഷമചേച്ചിയിൽ അപ്പുക്കുട്ടൻ തന്റെ പെങ്ങളെ കണ്ടെത്തി.

ഡെഡ്ലൈൻ അവസാനിക്കുന്നതിന്  തൊട്ട്മുമ്പ് സുഷമചേച്ചി വിനീഷെന്ന അപ്പുക്കുട്ടന്റെ അനിയത്തി വിമലയായിമാറി ലീനയുടെ പപ്പയോട് സംസാരിച്ചുസുഷമചേച്ചിയുടെ കയ്യിലിരുന്ന് ഫോൺ വിറക്കുന്നത് ഞാനും വിശാലും വ്യക്തമായി കണ്ടു വിറ കണ്ടിട്ട് സുഷമ ചേച്ചി അപ്പുക്കുട്ടന്റെ സ്വന്തം പെങ്ങളാണോ എന്നുപോലും ഞങ്ങൾ സംശയിച്ചുഒരുവിധം സംഭവം സോൾവ് ആയി
റോസാച്ചെടിയിൽ മുള്ളെന്നപോലെ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേർക്കെല്ലാം ഇതുപോലുള്ള മൂരാച്ചിമാരായ തന്തമാരുണ്ടായിരിക്കണമെന്നതും  പ്രകൃതി നിയമമായിരിക്കും!

ഒരാഴ്ചകഴിഞ്ഞാണ് അപ്പുക്കുട്ടനുംവിനീഷിനും ലീനയുമായുള്ള ബന്ധം പുനസ്ഥാപിക്കാനായത്അതും അവളുടെ മുൻകൂർ അനുമതിയില്ലാതെ കോൾ ചെയ്യരുത് എന്ന കണ്ടീഷന്റെ പുറത്ത്
അപ്പുക്കുട്ടനും വിനീഷും ലീനയെ മത്സരിച്ച് പ്രണയിക്കാൻ തുടങ്ങിഒളിഞ്ഞും തെളിഞ്ഞും അത് അവൾക്കയക്കാൻ തയ്യാറാക്കുന്ന കവിതകളിലൂടെ വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം എനിക്കും വിശാലിനും വന്നു.

"നൽകുവാനുണ്ട് സമ്മാനം - അതിനായ് 
സഖീ നിൻ മോതിരവിരലെനിക്കു നീട്ടൂ

എന്ന് എഴുതികൊടുക്കുമ്പോൾ ലീനയുടെ പപ്പയെക്കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ലഇതെങ്ങാൻ  പുല്ലന്റെ കണ്ണിൽ പെട്ടാൽ സമ്മാനം മൂപ്പരുടെ ചൂണ്ടുവിരൽ തരുംവെടിയുണ്ടയുടെ രൂപത്തിൽ.

വാലന്റൈൻസ് ഡേയിൽ വിനീഷ് വിലക്കുകളെ മറികടന്ന് ലീനയുടെ നമ്പറിൽ വിളിച്ചു... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഫോണെടുത്തവശം അവൻ വിളിച്ചുകൂവി 
" ലവ് യൂ....  ലവ് യു ലീനാ...  ലവ് യൂ വെരിമച്ച്അപ്പുറത്ത് നിശബ്ദത... അവൾ സർപ്രൈസ്ഡ് ആയിട്ടുണ്ടാകും
"ഇനിയുമെനിക്കിത് പറയാതിരിക്കാനാവില്ല ലീനാ... പറഞ്ഞില്ലെങ്കിൽ ഞാൻ ഹൃദയം പൊട്ടി മരിച്ചുപോകും... നിനക്ക് എന്നെയും ഇഷ്ടമാണെന്ന് എനിക്കറിയാം... ഇപ്പോൾ മറുപടിയൊന്നും പറയണ്ടനമ്മൾ നേരിൽ കാണുമ്പോൾ പറഞ്ഞാൽ മതി." 

അരമണിക്കൂർ കഴിഞ്ഞില്ലഅപ്പുക്കുട്ടൻ വിനീഷിന്റെ വീട്ടിൽ പാഞ്ഞെത്തി.
"നീ ലീനക്ക് ഫോൺ ചെയ്തിരുന്നോ?"
വന്നപാടേ അവൻ ചോദിച്ചു.
"ഉവ്വ്."
"ഫോൺ വിളിച്ചിട്ട് നീയെന്താ പറഞ്ഞത്?"
"ഞങ്ങൾ തമ്മിൽ സംസാരിക്കുന്ന കാര്യമൊക്കെ നിന്നോട് പറയണോ?"
"ഡാ പുല്ലേവിനീഷും അപ്പുക്കുട്ടനും ഒരാളാണെന്നാ അവളുടെ പരട്ട തന്ത കരുതിയിരിക്കുന്നത്.നിൻറെ 'ഐലവ്യൂന്റെ' മറുപടിയായി അയാളു വിളിച്ച തെറിവിളിമുഴുവൻ ഞാനാ കേട്ടത്അയാള് പോലീസിൽ കംബ്ലയിന്റ് ചെയ്യുമെന്നാ പറയുന്നത്."
അപ്പുക്കുട്ടന്റെ വിശദീകരണത്തിൽ നിന്ന് എനിക്കും വിശാലിനും ഒരു കാര്യം മനസ്സിലായി,
ഞങ്ങളിൽ നിന്നും ഉത്ഭവിച്ച് അപ്പുക്കുട്ടനിലൂടെയും വിനീഷിലൂടെയും സഞ്ചരിച്ച് ലീനയെന്ന സാഗരത്തിൽ വിലയം പ്രാപിക്കേണ്ട കവിതാ നദീപ്രവാഹം ഇടയിൽ ആർച്ച് ഡാം കെട്ടി ഒരാൾ സമാഹരിക്കുന്നുണ്ടായിരുന്നുസാക്ഷാൽ ഐസക്ക് കുരുവിള!
കൊമ്പൻ മീശക്കാരനായ ഒരു ആറടി വീരൻ പോലീസിനെകൂട്ടി വന്ന് കയ്യാമം വെച്ച് കൊണ്ട് പോകുന്ന ദൃശ്യം ഞങ്ങളുടെ മനസിലൂടെ മിന്നിമാഞ്ഞു.
ഏതു നിമിഷവും എന്തും സംഭവിക്കാം


എന്നാൽ അടുത്ത  രണ്ടു ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. വിനീഷിന് ഇരിക്കപ്പൊറുതിയില്ലാതായി. എന്തും വരട്ടെയെന്ന് കരുതി അവൻ ലീനക്ക് മെസ്സേജ് അയച്ചു. കുറെ വൈകിയാണെങ്കിലും അവൾ റിപ്ലൈ ചെയ്തു. ലീന ഹതാശയായിരുന്നു. അത്രക്കും മാനസിക പീഡനം അവൾക്ക് സ്വന്തം പപ്പയിൽ നിന്ന് അവൾക്ക് നേരിടേണ്ടി വന്നിരുന്നു. 
'പ്ലീസ്, എന്നെയിനി കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത്. നമ്മൾ തമ്മിൽ അരുതാത്തതൊന്നുമില്ല എന്ന് കാലുപിടിച്ച് പറഞ്ഞിട്ടും പപ്പ വിശ്വസിക്കാൻ തയ്യാറാവുന്നില്ല. ഞാൻ കാരണം നിങ്ങൾ കൂടി കുഴപ്പത്തിലാവരുത്.' അവൾ കുറിച്ചു. 
അവളെ ആശ്വസിപ്പിക്കാൻ വിനീഷും, അപ്പുക്കുട്ടനും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരിക്കൽ കൂടി ആ മെസ്സേജുകൾ ഐസക്ക് കുരുവിളയുടെ കയ്യിലെത്തി. അയാൾ അതിരൂക്ഷമായി പ്രതികരിച്ചു. വിനീഷും ഐസക്കും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. 
"താനൊരു അച്ഛനാനോടോ? തന്റെ മകളെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ എനിക്കവളുടെ മനസ്സറിയാം... കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും നിർത്തി താനൊന്ന് അവളെ സ്നേഹിക്ക്. എന്നിട്ട് എൻ്റെ മെക്കിട്ട് കയറാൻ വാ"

"എൻ്റെ വാക്കിനെ ധിക്കരിച്ച് എൻ്റെ മകളെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും നീയൊക്കെ ഇപ്പോഴും എന്നോട് ന്യായം ചിലക്കുന്നുണ്ടെങ്കിൽ അതെൻ്റെ ഔദാര്യമാണ്. നിന്നെയൊക്കെ അഡ്രസ്സ് തപ്പി തൂക്കിയെടുക്കാൻ എനിക്ക് ഒരു മണിക്കൂറുപോലും വേണ്ട. ഐ വിൽ ഷോ യു ഹൂ ഐ ആം." 

വിനീഷ് ഒന്ന്‌ വിരളാതിരുന്നില്ല... 
രാത്രി പത്തുമണിയോടെ വിനീഷിനും, അപ്പുക്കുട്ടനും ലീനയുടെ മെസ്സേജ് വന്നു. അവളുടെ പപ്പ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടത്രേ... 

'ഇനിയൊന്നും താങ്ങാൻ എനിക്ക് കരുത്തില്ല. തീരുമാനങ്ങൾ ചിലത് ഞാനും എടുത്തിട്ടുണ്ട്... സൗഹൃദത്തിന്റെ കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി. ഗുഡ് ബൈ!'

ആ മെസ്സേജ് വായിച്ച് ഇരുവരും സ്തബ്ധരായി നിന്നു...... (തുടരും)

ആദ്യഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://natyasapna.blogspot.com/2018/11/1.html

Tuesday, November 20, 2018

ലീന ഐസക്ക്- ഒരു പ്രഹേളിക? ഭാഗം-1



"നീരദമറയിലൊളിഞ്ഞാലും നിൻ പ്രഭയെനിക്കുകാണാ-
മെന്തെന്നാലൊരു കുഞ്ഞു സൂര്യനാണു നീ..."

ഉത്സവപ്പറമ്പിൽ നിന്നും പാഠകം കഴിഞ്ഞ് നിലാവെട്ടത്തിൽ വായനശാലയിലേക്ക് നടക്കുമ്പോൾ, വഴിയിലെ പൂവിട്ട ചെമ്പകമാണ് ഇങ്ങിനെയൊരു വരി എന്റെ മനസ്സിലേക്ക് കൊണ്ടുവന്നുതന്നത്. നാലുവരികളെങ്കിലും എഴുതി രാത്രി 9 മണിക്ക് മുമ്പ് അപ്പുക്കുട്ടന് മൊബൈലിൽ മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കണം.


എന്നേപ്പോലെ കറുത്ത നിറമുള്ളവർക്ക് കാമുകനാവണമെങ്കിൽ കഥയോ, കവിതയോ, സംഗീതമോ കൈവശം വേണമെന്നത് കോളേജിൽ നിന്നും കിട്ടിയ തിരിച്ചറിവാണ്.

"ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല നീയോ ഞാനോ" എന്ന് കോളജിലെ അറിയപ്പെടുന്ന ഗായകനായ കിഷോർ പാടുമ്പോൾ എത്രയെത്ര ജോടി പെണ്മിഴികളാണ് അവനുനേർക്ക് ആരാധനയോടെ നീണ്ടത്!

പാട്ടുപാടാൻ ധൈര്യമില്ലാത്തതുകൊണ്ട് സ്വന്തം തട്ടകം കവിതയാക്കി മാറ്റി. കവിതയെന്നുവെച്ചാൽ നല്ല അസ്സൽ പൈങ്കിളി! കോളേജ് മാഗസിനിലെ കവിതകൾ ആരും ശ്രദ്ധിക്കാറില്ല എന്ന് മനസ്സിലായപ്പോൾ കഥയെഴുത്തിലേക്ക് ഷിഫ്റ്റ് ചെയ്തു.


ഇപ്പോൾ ഈ വരികൾ കുത്തിക്കുറിച്ചത് അപ്പുക്കുട്ടന്റെ ആവശ്യപ്രകാരമാണ്. അവന് ആർക്കോ അയച്ചുകൊടുക്കാനാണത്രേ. ആർക്കെന്ന് ഒരായിരം വട്ടം ചോദിച്ചിട്ടും അവൻ പറയുന്നില്ല. സമയമാവുമ്പോൾ പറയാം എന്ന് മാത്രം മറുപടി. പിന്നീട് അവനും വിനീഷും തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയിൽ നിന്നാണ് 'ലീന ഐസക്ക്' എന്ന പേര് ഞാൻ ആദ്യമായി കേട്ടത്.


ആരാണീ ലീന ഐസക്ക്?


ആ പേരിൽ ഒരു സഹപാഠി വിനീഷിനോ അപ്പുക്കുട്ടനോ ഇല്ലാ എന്ന് ഉറപ്പ്. പിന്നെയാരാണത്?

ഞാനീ വിഷയം വിശാലിനോട് ചോദിച്ചു. അവനാകഥ വിശദമായി പറഞ്ഞു.

എറണാകുളം സെയ്ന്‍റ് തെരേസാസ് കോളേജില്‍ സെക്കന്‍റ് ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കഥാ നായികയായ ലീന ഐസക്ക്. കടവന്ത്രയിലാണ് വീട്. അതിസുന്ദരി. സമ്പന്ന. അപ്പുക്കുട്ടന്‍റേയും, വിനീഷിന്‍റേയും കോമണ്‍ ഫ്രണ്ടാണ് ഇപ്പോള്‍ ലീന.


എന്നെയും വിശാലിനേയും കൂടെ പഠിച്ച പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അസൂയപൂണ്ടിരുന്നവരാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എറണാകുളംകാരിയായ ഒരു പെണ്‍കുട്ടി, അതും സെയ്ന്‍റ് തെരേസാസ് പോലെ ഒരു തേന്‍ കൂടിനുള്ളില്‍ നിന്നുള്ള ഒരു റാണിതേനീച്ച അവര്‍ക്കിരുവര്‍ക്കും സുഹൃത്തായി മാറി എന്ന്‍ കേട്ടപ്പോള്‍ എനിക്ക് വന്ന അസൂയ ചില്ലറയൊന്നുമല്ല.


ഇതൊക്കെ  എങ്ങിനെ സംഭവിച്ചു???

എനിക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

 ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള അഖില്‍ വഴിയാണ് (തേപ്പ്- ദൈവം വക എന്ന മുന്‍ ബ്ലോഗിലെ നായകന്‍)  ഇരുവരും ലീനയെ പരിചയപ്പെട്ടത്. എന്നാല്‍ അഖില്‍ ലീനയെ കണ്ടിട്ടില്ല എന്നതാണ് ഹൈലൈറ്റ്.


ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്  എറണാകുളത്ത് നടന്ന ഒരു കോര്‍പ്പറേറ്റ് ഫങ്ഷനില്‍, പഴയകാലത്തെ തൂലികാ സൌഹൃദങ്ങളുടെ മാതൃകയില്‍   പുതിയ കാലത്തെ ആശയവിനിമയോപാധിയായ മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തുക്കളെ കണ്ടെത്താന്‍ ഒരു ബോക്സ് വെച്ചിരുന്നു. താല്പര്യമുള്ളവര്‍ക്ക് അതില്‍ സ്വന്തം നമ്പര്‍ എഴുതിയിടാം, അതില്‍ നിന്നും ഒരു നമ്പര്‍ എടുക്കാം. അഖില്‍ ഞങ്ങള്‍ ആറു കൂട്ടുകാരുടേയും നമ്പര്‍ എഴുതിയിട്ടു. അതില്‍ നിന്നും ആറ് നമ്പര്‍ എടുത്തു. അവന്‍ ആ ആറു നമ്പറും പരിശോധിച്ചു നോക്കി. ആണ്‍കുട്ടികളുടെ നമ്പറാണെന്ന് മനസ്സിലായപ്പോള്‍ അത് എം ജി റോഡിലെ കാനയിലെറിഞ്ഞു. എന്നാല്‍ അവന്‍ എഴുതിയിട്ട ആറില്‍ രണ്ട് നമ്പര്‍ കിട്ടിയത് ലീന ഐസക്ക് എന്ന പെണ്‍കുട്ടിക്കും, അവളുടെ കൂട്ടുകാരിക്കുമാണ്. കൂട്ടുകാരിക്ക് തല്‍ക്കാലം ഒരു കൂട്ടുകാരനുള്ളതുകൊണ്ട് ആ നമ്പര്‍ കൂടി ലീനയുടെ കയ്യിലെത്തി. ആ നമ്പറിന്‍റെ ഉടമകള്‍ക്ക് വെറും ക്യൂരിയോസിറ്റിയുടെ പേരില്‍ ലീന 'Hai' എന്ന്‍  ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. കാലാന്തരങ്ങളായി ഊഷരമായി കിടക്കുന്ന  ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികളാണ് തന്‍റെ ആ മൂന്നക്ഷരമുള്ള മെസ്സേജുകളെന്ന് അപ്പോള്‍ പാവം ലീന അറിഞ്ഞിരുന്നില്ല.


ആരെന്നും എന്തെന്നും ചോദിച്ച് അവളുടെ ഇന്‍ബോക്സില്‍ മെസ്സെജുകളെത്തി. ഒരു ലഞ്ച് ബ്രേക്കിന് സ്വിച്ച് ഓണ്‍ ചെയ്ത ഫോണ്‍ ഇടതടവില്ലാതെ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോള്‍ അറ്റന്‍റ് ചെയ്ത് ലീന സ്വയം പരിചയപ്പെടുത്തി. തന്‍റെ മൊബൈല്‍ സുഹൃത്തുക്കള്‍ വിഷമില്ലാത്ത ഇനത്തില്‍പ്പെട്ടെതാണെന്ന് ഉറപ്പായതോടെയാണത്രേ  ലീന; തനിക്ക് മെസ്സേജ് അയക്കാനുള്ള അനുമതി അവര്‍ക്ക് നല്കിയത്.


മെല്ലെ മെല്ലെ മെസ്സെജുകളിലൂടെ അവര്‍ അടുക്കാന്‍ തുടങ്ങി. 

കോമണ്‍ ഇന്‍ട്രസ്റ്റ് മ്യൂസിക്ക് ആണെന്ന്‍ മനസ്സിലായതോടെയാണ് അപ്പുക്കുട്ടന്‍ , താന്‍ കവിയാണെന്ന സത്യം ലീനയോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ലീനയെ, വിജയന്‍ ഈസ്റ്റ് കോസ്റ്റിന്‍റെ ആല്‍ബം സോങ്സിലെ വരികള്‍ കൊണ്ട് ഇംപ്രസ്സ് ചെയ്യാന്‍ അപ്പുക്കുട്ടന് വിഷമമേതുമുണ്ടായില്ല. വിനീഷ് ഒരു പടികൂടി കടന്ന്‍ പഴയ തമിഴ് പാട്ടുകളുടെ വരികള്‍ വിശാലിനേക്കൊണ്ട്  മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യിച്ചാണ് തന്‍റെ കവിത്വം സ്ഥാപിച്ചെടുത്തത്.
കോളേജ് ടൈമില്‍ അവളുടെ ഫോണ്‍ ഓഫായിരിക്കും. എങ്കിലും ലഞ്ച് ബ്രേക്കിൻ്റെ  സമയത്ത് അവളെ വിളിച്ചാല്‍ കിട്ടും. സംസാരം കുറവാണ്. ഒന്നാമത് അന്ന്‍ മൊബൈലിന് പ്രചാരമായി വരുന്നതേ ഉള്ളൂ. പിന്നെ, കോളേജില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല.
 ക്ലാസ്സും ടെന്നീസ് പ്രാക്ടീസും കഴിഞ്ഞ് രാത്രി 8മണി മുതല്‍ പുലര്‍ച്ചേ 4 മണി വരെ അവര്‍ അവള്‍ക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.

വിശാലിന്റെ വിവരണത്തിൽ നിന്നും എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി.

ലീനയെ ഇംപ്രസ്സ് ചെയ്യിക്കാന്‍ അപ്പുക്കുട്ടനും, വിനീഷും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്....!

അപ്പോഴാണ് വിശാലിന്റെ  കയ്യിൽ വായനശാലയിൽ നിന്നെടുത്ത ഒരു കവിതാ പുസ്തകം ഞാൻ ശ്രദ്ധിച്ചത്. ഏതോ ഖലീൽ ജിബ്രാൻ എഴുതിയത്.  അവനും ഇപ്പോൾ കവിതകൾ എഴുതുന്നുണ്ടത്രേ! കയ്യിലെ പാട്ടുകളുടെ സ്റ്റോക്ക് തീർന്നപ്പോൾ ഫ്രഷ് കവിതകൾക്കായി വിനീഷും അപ്പുക്കുട്ടനും ആദ്യം സമീപിച്ചത് വിശാലിനെയായിരുന്നു. എന്നാൽ ഇരുവർക്കും ഒരേസമയം കവിതാശകലങ്ങൾ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് അവനാണ് അപ്പുക്കുട്ടനോട് എന്നെ കാണാൻ പറഞ്ഞത്.

അപ്പോൾ ഒരര്‍ത്ഥത്തില്‍ പോരാട്ടം ഞാനും, വിശാലും തമ്മിലാണ്...

നന്ദിതയുടെയും,ഖലീൽ ജിബ്രാന്റെയും  പ്രണയ ബിംബങ്ങളിൽ നിന്നും ഉത്തേജിതനായി വിശാൽ  കുറിക്കുന്ന അർത്ഥഗർഭമായ കവിതകളോടാണ് എനിക്ക് മത്സരിക്കേണ്ടത്.


"നിനക്കു നല്കുവാന്‍ മടിച്ചുഞാനെന്‍ മനവാടിയില്‍

 വിരിഞ്ഞ പ്രണയവാടാമല്ലിപ്പൂക്കള്‍."

വിഖ്യാതനായ എഴുത്തുകാരുടെ കവിതകൾ വായിക്കാനും അർത്ഥം മനസ്സിലാക്കാനും വല്യ വശമില്ലാത്തതിനാൽ  മഴയും, മഞ്ഞുതുള്ളിയും, കുഞ്ഞുപൂക്കളും, പുല്‍നാമ്പുകളും വരെ എനിക്ക്  ലീനാ ഐസക്കിനായുള്ള  കവിതകളുടെ  പ്രചോദനങ്ങളായി മാറി.


ഗത്യന്തരമില്ലാതെയാണ് അപ്പുക്കുട്ടൻ എന്നോട് കവിതകൾ ചോദിച്ചത് എന്ന് മനസ്സിലായപ്പോൾ  ഉള്ളില്‍ ദേഷ്യം നുരഞ്ഞുപൊങ്ങിയെങ്കിലും, ഞാന്‍ എഴുതുന്നതെല്ലാം കാണാമറയത്തിരുന്ന് ഒരു സുന്ദരിക്കുട്ടിയാണ് വായിക്കുന്നത് എന്ന ചിന്ത എന്നെ വല്ലാതെ തരളിതനാക്കി. അമ്മയില്ലാത്ത, ലോകത്തെ ഏറ്റവും ക്രുരനായ ഒരച്ഛൻ വളർത്തിയ സ്നേഹമെന്തെന്നറിയാത്ത, നല്ല സൗഹൃദങ്ങളില്ലാത്ത ഒരു പാവം പെൺകുട്ടി! അവൾ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ചിറകുകൾ വിടർത്തി അനന്തവിഹായസ്സിലൂടെ  പറക്കാൻ കൊതിക്കുന്നു.... 

ലീന ഐസക്കിന്റെ വർണ്ണചിത്രം  എന്‍റെ മനസ്സിന്‍റെ ചുവരുകളില്‍ കോറിയിടുവാന്‍ ഒരു ശ്രമം നടത്തി.
കടവന്ത്രയിലുള്ള അവളുടെ ഇരുനില വീടിന്‍റെ ബാല്‍ക്കണിയിലെ ചൂരലൂഞ്ഞാല്‍ കസേരയില്‍ ചാരിക്കിടന്ന് അപ്പുക്കുട്ടന്‍ അയച്ചുകൊടുത്ത  എന്‍റെ വരികള്‍ അവള്‍ വായിക്കുന്നതും, ധനുമാസരാത്രിയിലെ നേര്‍ത്ത കാറ്റില്‍ കവിളിലേക്ക് പാറിവീണ അഴകളകങ്ങള്‍ മാടിയൊതുക്കുന്നതും, നിലാവില്‍ ആ മുഖം മറ്റൊരു പൂര്‍ണ്ണേന്ദുവായി  മാറുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു..... (തുടരും)

Monday, November 19, 2018

"ചാന്ദ്നീ രാത്....."


മൈസൂർ ബാംഗ്ലൂർ റോഡിലെ ആളൊഴിഞ്ഞ വഴിയരികിൽ കാർ ഒതുക്കി നിർത്തുമ്പോൾ സമയം 10.15
ഒരു മണിക്കൂറോളമായി കലപില സംസാരിച്ചുകൊണ്ടിരുന്ന ചാന്ദ്നി  മ്യൂസിക് സിസ്റ്റത്തിൽ നിന്നും മൃദുസ്വരത്തിൽ കേൾക്കുന്ന  പാട്ടിനൊപ്പം മൂളിക്കൊണ്ടിരിക്കുകയാണ്.
“തും ജോ ഹസ്തീഹോ തോ യേ മോസം മുസ്കുരാത്താ ഹേ,
 കലിയാ ഖിൽത്തീ ഹേ സാരാ ആലം ഗുൻ ഗുനാത്താ ഹേ...”
“ഷാനിന്റെ പാട്ട് ഇഷ്ടമാണോ?”
“ഉം... മുമ്പ് വീട്ടില് ഈ ആൽബത്തിന്റെ ഓഡിയോ കാസറ്റുണ്ടായിരുന്നു. തിരിച്ചും മറിച്ചും എത്രതവണ കേട്ടിരിക്കുന്നു.”
“അത്രക്കിഷ്ടമാണോ?”
“പിന്നേ, പക്ഷേ എന്നേക്കാൾ വലിയൊരു ഹിന്ദിസോങ്സ് ആരാധികയുണ്ട് വീട്ടില്, പൊന്നുമ്മ.അതായത് എന്റെ വാപ്പിച്ചീടെ ഉമ്മ. പുതിയ ജനറേഷനിലെ പ്രിതത്തിന്റെ മ്യൂസിക്കിനെക്കുറിച്ചുവരെ ആൾക്ക് നല്ല തിട്ടമാണ്”
“അറിയാം... മുഹമ്മദ് റഫിയുടെ പാട്ടോർമ്മവന്നതുകൊണ്ടാ, പൊന്നുമ്മ തനിക്ക് ‘ചാന്ദ്നി നൂർജഹാനെന്ന്'  പേരിട്ടതെന്ന്  മുമ്പ് പറഞ്ഞതായിട്ട് ഓർക്കുന്നുണ്ട്....”
 അതുകേട്ട് അവൾ ചിരിച്ചു.
 “ഈ മുഖം ആദ്യമായിട്ട് കണ്ടപ്പോ പൊന്നുമ്മക്ക് ഓർമ്മവന്ന പാട്ടേതാണെന്ന് എന്നോടിപ്പോഴും പറഞ്ഞിട്ടില്ല”
“ഹയ്യട...എന്നെ കളിയാക്കാനല്ലേ?” അവളുടെ മുഖം തുടുത്തു.
കാറിന്റെ ഗ്ലാസ്സ് പതിയെ താഴ്ത്തിയപ്പോൾ മരവിപ്പിക്കുന്ന മഞ്ഞ് ഇരമ്പിയെത്തി.  തണുപ്പിന്റെ കരം തൊട്ടപ്പോൾ അവൾ ‘ഹോ’ എന്നും പറഞ്ഞ് ഒന്ന് ചുരുങ്ങി.
“ബാംഗ്ലൂരില് വന്നിട്ട് വർഷം മൂന്നായെങ്കിലും ടൗണീന്ന് വിട്ട് ഇത്രേം ദൂരമൊക്കെ ഈ സമയത്ത് വരുന്നത് ആദ്യാ......”
“അതും മൂന്നാല് മാസം മുമ്പ് വരെ കാണുന്നതേ വെറുപ്പായിരുന്ന ഒരാളോടൊപ്പം....അല്ലേ?” അവൻ ചിരിയോടെ ചോദിച്ചു.
“എന്നൊന്നും പറഞ്ഞൂടാ, എന്നെ ഫോളോ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോ സത്യത്തിലൊരു പേടിയായിരുന്നു. അല്ലാതെ... ”
“എനിക്ക് പക്ഷേ മൂന്നാലുമാസം മുമ്പുവരെ ചാന്ദ്നിയോടുണ്ടായിരുന്ന ആറ്റിറ്റ്യൂഡിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ന് മനസ്സിലായി”
“അതെന്താ”
“കളിയായിട്ടും കാര്യമായിട്ടും കൂട്ടുകാരൊക്കെ പറയാറുണ്ട്; എനിക്കെന്റെ വീട്ടുകാരുകഴിഞ്ഞാ ഏറ്റവും സ്നേഹം സച്ചിൻ ടെണ്ടുൽക്കറോടാണെന്ന്. ഇന്ന് ആള് 80സിൽ ബാറ്റു ചെയ്തുകൊണ്ടിരിക്കുമ്പോഴാ അതും വിട്ടിട്ട് ഞാൻ തന്നെ കാണാൻ വന്നത്. സച്ചിൻ കളിച്ചുകൊണ്ടിരിക്കുമ്പോ ഞാൻ രാത്രി തന്നെ മീറ്റ് ചെയ്യാൻ വന്നെന്ന് സരികയും ജിജോയുമൊന്നും അറിയണ്ട, കൊല്ലുമെന്നെ. ഇതുവരെ അവര് വിചാരിച്ചിട്ടും നടന്നിട്ടില്ല” അവൻ ചിരിച്ചു.
“അത്രക്കിഷ്ടമാണോ ക്രിക്കറ്റ്?”
“അത്രക്കിഷ്ടമാണ് സച്ചിനെ. ചാന്ദ്നീടെ പൊന്നുമ്മക്ക് മുഹമ്മദ് റഫിയോടുള്ള ഇഷ്ടത്തേക്കാൾ കൂടുതൽ ഇഷ്ടം. ഒരു ചേട്ടനോടെന്നപോലെ ഇഷ്ടം. ആ ഇഷ്ടക്കൂടുതൽ കൊണ്ട് ഞാനെത്ര  വഴക്കുണ്ടാക്കിയിട്ടുണ്ടെന്നറിയോ”
അവൾ മറുപടിയായി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

മ്യൂസിക് സിസ്റ്റത്തിലെ പാട്ട് തീർന്നപ്പോൾ ഇരുവർക്കുമിടയിൽ നിശബ്ദതയുടെ നനുത്ത ആവരണം.

“വിശക്കുന്നു” അവൾ ചിണുങ്ങി.

കസ്തൂർബ റോഡിൽ  ചാന്ദ് നിയും കൂട്ടുകാരികളും താമസിക്കുന്ന  വീട്ടിൽ ബൈക്ക് വെച്ച് നാട്ടിൽ പോയ അവളുടെ കൂട്ടുകാരികളിലൊരാളുടെ കാറുമെടുത്ത് ഒരു നൈറ്റ് റൈഡിനിറങ്ങുമ്പോൾ വിശപ്പിനേക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒന്നര മണിക്കൂറെങ്കിലും യാത്ര ചെയ്തുകാണും. ഒരു പ്ലാനുമില്ലായിരുന്നു എവിടെ പോകണമെന്നോ, എന്തു ചെയ്യണമെന്നോ ഒന്നും! ചാന്ദ്നിയോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന കുറച്ചു സമയം, അതും അവളായിട്ട് ഇങ്ങോട്ട് ആവശ്യപ്പെട്ടത്, എന്തിന്റെ പേരിലും നഷ്ടപ്പെടുത്തരുതെന്നേ ഉണ്ടായിരുന്നുള്ളൂ.

ആതിഷ് കാറിൽ നിന്നും പുറത്തിറങ്ങി നോക്കി. തട്ടുകട പോയിട്ട് ഒരു മനുഷ്യ ജീവി പോലും ആ പരിസരത്തെങ്ങുമില്ല. കാർ നിർത്തിയതിനടുത്തുള്ള സ്റ്റ്രീറ്റ് ലൈറ്റ് കഴിഞ്ഞാൽ പിന്നെ വെട്ടമുള്ളത് ആകാശത്തെ ഒരു ചെറു നിലാക്കീറിൽ നിന്നുമാത്രം.  വശങ്ങളിൽ കണ്ണെത്താ ദൂരത്തോളം ഇരുൾ പുതച്ച് കിടക്കുന്ന കൃഷിയിടങ്ങൾ.
അവൻ ചാന്ദ്നിയുടെ വശത്ത് ചെന്ന് ചില്ലിൽ ചെറുവിരൽ ചേർത്ത് ‘ഒന്നിന്’ പോയിട്ട് വരാമെന്ന് സിഗ്നൽ കാണിച്ചു.
അവൾ ഗ്ലാസ് താഴ്ത്തി.
“ഞാൻ കാണെണ്ടെന്ന് കരുതി  ദൂരേക്കൊന്നും പോകണ്ടാട്ടോ. ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാ”
“ ഇപ്പോ വരാം”  എന്നും പറഞ്ഞ് അവൻ പാടത്തേക്കിറങ്ങി.

അതൊരു പച്ചക്കറി തോട്ടമാണ്. വിളഞ്ഞു നിൽക്കുന്ന വെണ്ടക്കയിൽ നിന്നുള്ള മടുപ്പിക്കുന്ന മുഷിഞ്ഞ ഗന്ധമുണ്ട് അന്തരീക്ഷത്തിൽ. തണുപ്പിന്റെ സൂചിക്കൈകൾ ശരീരത്തിൽ ആഴ്ന്നിറങ്ങുന്നു.  സ്റ്റീരിയോയുടെ ശബ്ദം നന്നേ കുറച്ച് ചാന്ദ്നി ചുറ്റും നോക്കി. ആതിഷ് പോയിട്ട് അഞ്ചു മിനിട്ടോളമായി.  അകലെ ഇരുട്ടിൽ നിന്ന് ആരൊക്കെയോ കൈവീശി വിളിക്കുന്നുണ്ടെന്ന്‌തോന്നി അവൾക്ക്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ ഇരുളിൽ നിന്നെവിടെനിന്നോ കയറി വന്ന് ചില്ലിൽ തട്ടി അവൾ ഗ്ലാസ്സ് താഴ്ത്തി.
 “ നമുക്കൊരിടം വരെ പോകാം?” ചോദിച്ചപ്പോൾ അവന്റെ വായിൽ നിന്നും പുകച്ചുരുളുകൾ പോലെ നീരാവിയുതിർന്നു.
 “എവിടെ?” അവൾ ചോദിച്ചു.
“ദാ കുറച്ചേ പോകാനുള്ളൂ വാ”
അവൻ വിളിച്ചപ്പോൾ അവൾ പുറത്തിറങ്ങി ഷാളെടുത്ത് ശിരസ്സിലൂടെ ചുറ്റി.
പച്ചക്കറിതോട്ടത്തിനിടയിലുള്ള സാമാന്യം ഉയരമുള്ള വരമ്പിലൂടെ ബാലൻസ് ചെയ്ത് ആതിഷിനൊപ്പം നടക്കാൻ ചാന്ദ്നി നന്നേ പാടുപെട്ടു. അവൾ ഒരുറപ്പിന് അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. ആ കൈക്കൊരിളം ചൂടുണ്ടെന്ന് ആതിഷ് അറിഞ്ഞു.  കുറച്ചു നടന്ന് വിശാലമായ മറ്റൊരു പാടത്തെത്തിയപ്പോൾ അവൻ നിന്നു.
 “ദാ നോക്ക്” അവൻ കൈ ചൂണ്ടിയിടത്ത് നോക്കിയപ്പോൾ അവൾ കണ്ടു, വിളഞ്ഞ് മൂപ്പെത്തിയ തണ്ണിമത്തൻ. ഒന്നല്ല ഒരുപാടെണ്ണം.
“കട്ടെടുക്കാനാണോ?” അവൾ കണ്ണിറുക്കി ചോദിച്ചു.
“ഉടമസ്ഥനെ നമുക്കറിയില്ലല്ലോ, അപ്പോപ്പിന്നെ കട്ടെടുക്കാതെ വേറെ വഴിയില്ല.”
ഇരുവരും പാടത്തേക്കിറങ്ങി മൂപ്പെത്തിയ മൂന്നോളം തണ്ണിമത്തൻ ഞട്ട് പിരിച്ചെടുത്തു.
പെട്ടെന്ന് തൊട്ടുപിന്നിൽ നിന്നൊരു ശബ്ദം! ആതിഷ് ചുണ്ടിൽ വിരൽ ചേർത്ത് ശബ്ദിക്കരുതെന്ന്  നിർദ്ദേശം നൽകി. ചാന്ദ്നി അവനോട് ചേർന്ന് നിന്ന് മൊബൈൽ ടോർച്ചിന്റെ വെട്ടം വീഴുന്നിടത്തേക്ക് നോക്കി.  കുറച്ചു മുൻപിലായി ഫണമുയർത്തി നിൽക്കുന്ന ഒരു മൂർഖൻ! ഉയർത്തിപ്പിടിച്ച ശിരസ്സ് കൊണ്ട് ചാഞ്ഞും ചെരിഞ്ഞുമൊക്കെ നോക്കുന്നുണ്ട്. വള്ളിപ്പടർപ്പിനുള്ളിലായിരുന്ന ശരീരം വളഞ്ഞ് വളഞ്ഞ് പുറത്തേക്ക് വരുന്നു. മുന്നോട്ട് കുതിക്കാനുള്ള തയ്യാറെടുപ്പാണ്. പിന്നെ  ജീവനും,  കയ്യിൽപ്പിടിച്ച് ഒരോട്ടമായിരുന്നു. അവിടേക്ക് വരുമ്പോഴുണ്ടായ പരിചയക്കുറവോ, വെളിച്ചമില്ലായ്മയോ ഒന്നും തിരിഞ്ഞോടാൻ നേരത്ത് പ്രശ്നമായില്ല.

ഇരുവരും കാറിൽ കയറി കതകടച്ചിരുന്ന് കിതച്ചു. അവളുടെ വിയർപ്പിന് ഊദിന്റെ മധുരഗന്ധം.  പരസ്പരം നോക്കിയപ്പോൾ ഇരുവർക്കും ചിരിപൊട്ടി.   “നമ്മളെപ്പോലുള്ള  കള്ളന്മാരെ ഓടിക്കാൻ കൃഷിക്കാര് വളർത്തുന്നതാവും അതിനെ” ആതിഷിന്റെ കമന്റ് കേട്ടതോടെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . ചിരിക്കുമ്പോൾ, കീഴ്ച്ചുണ്ടിന്റെ തൊട്ടുതാഴെ ഇരുവശത്തുമായി  തെളിയുന്ന കുഞ്ഞു നുണക്കുഴികൾ. മുഖത്തേക്ക് പാറിവീണ മുടിയിഴകൾ, പഴയ കൗമാരക്കാരനായിരുന്നെങ്കിൽ ഇതിനോടകം  താൻ അവളെക്കുറിച്ച് എത്രയോ കവിതകൾ എഴുതിയേനെയെന്നോർത്തു ആതിഷ്. എത്രയൊക്കെ അടക്കിനിർത്താൻ ശ്രമിച്ചിട്ടും ഹൃദയം കൂടുതൽ താളാത്മകമാവുകയാണ്, സന്തോഷം കൊണ്ട് നിറഞ്ഞു തൂവുകയാണ്. ഒരുപക്ഷേ സച്ചിൻ ടെണ്ടുൽക്കർ ഒരു സെഞ്ച്വറി നേടുമ്പോൾ തോന്നുന്ന അതേ സന്തോഷമാണ് ചാന്ദ്നിയുടെ സാമീപ്യത്തിൽ അനുഭവിക്കുന്നത്. അഭിനയിക്കാൻ മോശമായതുകൊണ്ട്, കോളേജിൽ യൂണിയൻ ഇനാഗ്രേഷനോടനുബന്ധിച്ച്  ഹോസ്റ്റലിലെ കൂട്ടുകാർ ഒരുക്കിയ നാടകത്തിനുപോലും സെലക്ഷൻ കിട്ടാതിരുന്ന താനാണിപ്പോൾ ചാന്ദ്നിക്കു മുന്നിൽ  പ്രണയം മനസ്സിലൊളിപ്പിച്ച് ഒരു നല്ല സുഹൃത്തിന്റെ വേഷം തന്മയത്വത്തോടെ  അഭിനയിക്കുന്നത്.

കാർ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ അവള്‍ ചോദിച്ചു
“ ഇനിയെങ്ങോട്ടാ?”
“ നമുക്കൊരിടം വരെപോകാം, ഇത് കഴിക്കണ്ടേ?”
“ ഉം... എനിക്കാണെങ്കിലിതിന്റെ സ്മെല്ല് കിട്ടിയപ്പോഴേ വിശപ്പ് ഇരട്ടിയായി” അവൾ കയ്യിലിരുന്ന തണ്ണിമത്തനിൽ മെല്ലെ വിരലുകൾ കൊണ്ട് താളം പിടിച്ചു.
“ആദി, ഞാൻ ഒരു കാര്യം ചോദിക്കട്ടെ...”
“ചോദിക്ക്...”
“അന്നെന്നെ ഫോളോ ചെയ്തല്ലേ?”
“എന്ന്?”
“അന്ന് ഞങ്ങളുടെ കോളേജ് ബസ്സിന് പുറകേ, ഞങ്ങളുടെ ഡ്രാമാ കോമ്പിറ്റീഷൻ നടന്നയിടത്തും, പിന്നെ മഴനനയൽ ക്യാമ്പിലുമൊക്കെ വന്നത്....അല്ലേ?”
“മ്....... എന്നുചോദിച്ചാൽ, അതെ!”
“അതെന്താ?”
അവൻ അവളുടെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു.... “ഒരുപാട് നാളായി ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഈ മുഖം.”
“എന്നുവെച്ചാൽ?”
“എന്നുവെച്ചാൽ, നമ്മൾ ആദ്യം കണ്ടതെവിടെ വെച്ചാണെന്ന് ചാന്ദ്നി ഓർക്കുന്നുണ്ടോ?”
“അന്ന് നിങ്ങൾ ഫോളോ ചെയ്യുന്നതിന് തൊട്ടുമുമ്പ്, ആ ട്രാഫിക് സിഗ്നലിൽ വെച്ചല്ലേ?” അവൾ ഓർമ്മയിലൊന്ന് പരതിയിട്ട് ചോദിച്ചു.
ആതിഷ് നിഷേധാർത്ഥത്തിൽ ശിരസനക്കി.
“പിന്നെ?”
“അതിനും, ഒരുവർഷം മുൻപ്”
“എങ്ങിനെ?”
“9846516621 ഈ മൊബൈൽ നമ്പർ ഓർമ്മയുണ്ടോ?”
“ഇത്...... ഇതെന്‍റെ  ഉമ്മീടെ പഴയ മൊബൈൽ നമ്പറാണല്ലോ?” അവള്‍ അത്ഭുതം കൊണ്ടു.
ആതിഷ് പുഞ്ചിരിച്ചു...
“ഇതെങ്ങിനെയറിയാം?”
അവൻ പിന്നെയും ചിരിച്ചു.
“ഹേയ്, പറയ്... ഇതെങ്ങിനെയറിയാം?”
“ബാംഗ്ലൂരിൽ ബോംബ് ബ്ലാസ്റ്റ് നടന്നത് ഓർക്കുന്നുണ്ടോ?.... അന്ന് ഫോറം മാളിൽ ചാന്ദ് നി സിനിമ കണ്ടുകൊണ്ടിരുന്ന സിനിമാ ഹാളിൽ ഞാനുമുണ്ടായിരുന്നു.”
അവൾ മനസ്സിലാവാതെ അവനെ നോക്കി.
“ ഷോ നിർത്തിവെച്ച് പോലീസ് എല്ലാവരേയും പുറത്തേക്കിറക്കുന്ന സമയത്ത് ഒരാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് സേഫാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ?”
“ഉവ്വ്.... അന്ന്.......... ഞാൻ ഫോൺ വാങ്ങിയത്???”
“ഉം... എന്റെ കയ്യീന്നാണ്”
“യാ അല്ലാഹ്....” അവൾ നെറ്റിയിൽ കൈ വെച്ചു.
“അന്ന് ആ ആൾക്കൂട്ടത്തിനും ബഹളത്തിനും ഇടയിൽ വെച്ച് മിസ്സായ  ഈ മുഖം ഞാൻ പിന്നീട് കാണുന്നത് ഒരു വർഷത്തിന് ശേഷം ഒരു രാത്രിയിൽ ബാംഗ്ലൂരിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ആ കോളേജ് ബസ്സിനുള്ളിലാണ്....”
അവള്‍ അവിശ്വസനീയതയോടെ അവനെ നോക്കി.
"അന്ന്‍ ആരാണെന്നോ എവിടെനിന്നാണെന്നോ ഒന്നുമറിയാതെ കണ്‍മുമ്പീന്ന് മാഞ്ഞുപോയ ഒരാളെ അപ്രതീക്ഷിതമായി വീണ്ടും കണ്ടപ്പോ വെറുതെവിടാന്‍ തോന്നിയില്ല."
"ഒരുവര്‍ഷത്തിന് ശേഷവും എന്‍റെ മുഖം ഓര്‍മ്മയുണ്ടായിരുന്നോ?"
"ഉം..."
"ബട്ട് ഹൌ???"
"ആയിടക്ക് ഞാന്‍ ചെയ്ത ആനിമേഷന്‍ കഥാപാത്രത്തിന് കൊടുത്തത് ഈ മുഖമായിരുന്നു... ഓര്‍മ്മയില്‍ നിന്നെടുത്ത് ഞാന്‍ വരച്ച ഈ മുഖം"
കുറച്ചു നേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല.

കാര്‍ മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു പുല്‍പ്പാതയിലൂടെ ചെറിയൊരു കുന്നുകയറാന്‍ തുടങ്ങി.
"ഇതെവിടേക്കാ?" അവള്‍ ചോദിച്ചു.
"കണ്ടോ..." അവന്‍ ചെറിയൊരു സസ്പെന്‍സിട്ടു.

കാര്‍ ആ കുന്നിന്മുകളില്‍ ചെന്നു കിതച്ചു നിന്നു. ചുറ്റും നിലാവെളിച്ചത്തില്‍ നീന്തി നടക്കുന്ന കോടമഞ്ഞ്. അവള്‍ ഡോര്‍ തുറന്ന്‍ പുറത്തിറങ്ങി ആ മനോഹാരിതയില്‍ ലയിച്ചങ്ങിനെ നിന്നു. ദൂരെ ഏതോ പട്ടണത്തില്‍ കണ്ണുതുറന്ന്‍ നില്‍ക്കുന്ന വൈദ്യുത ദീപങ്ങള്‍ മിന്നാമിനുങ്ങുകളേപ്പോലെ കാണാം.
"ആദി മുന്‍പിവിടെ വന്നിട്ടുണ്ടോ?"
"ഉവ്വ്, സരികയ്ക്കും, ജിജോയ്ക്കുമൊപ്പം. ഇവിടെവെച്ചാണ് തന്നെ കണ്ടുപിടിക്കാനുള്ള വഴികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചത്. തമ്മില്‍ പരിചയപ്പെടാന്‍ കഴിഞ്ഞാല്‍ തന്നെ ഇവിടെ കൊണ്ടുവരണമെന്നത് എന്‍റെയൊരു ആഗ്രഹമായിരുന്നു."
"അതെന്താ?"
"വെറുതേ......"
"വെറുതേ?"
"ഉം... ആഗ്രഹിക്കുമ്പോ ആകാശത്തോളം ആഗ്രഹിക്കണമെന്നല്ലേ?" അവന്‍ ചിരിച്ചു
"ഞാന്‍ കരുതിയിരുന്നത് സരിക ആദിയുടെ ഗേള്‍ഫ്രണ്ടാണെന്നാണ്"
"ഓഫീസിലടക്കം പലര്‍ക്കും അങ്ങിനെയൊരു ധാരണയുണ്ട്. ഞങ്ങളായിട്ടത് ഇതുവരെ തിരുത്താനും പോയിട്ടില്ല. ബട്ട്, ഷി ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്"

കാറിന്‍റെ ഡിക്കി തുറന്ന്‍ അതിലിരുന്ന് ഇരുവരും കഷ്ണങ്ങളാക്കിയ തണ്ണിമത്തന്‍ ആസ്വദിച്ച് കഴിച്ചു. സംസാരത്തിനിടയില്‍ എത്ര കഴിച്ചെന്ന് തന്നെ ഓര്‍മ്മയില്ല. വിശപ്പ് നന്നേ അടങ്ങിയിരിക്കുന്നു. ഇരുവരുടെയും നിശബ്ദതക്കിടയില്‍ ചീവീടുകളുടെ സംഗീതം നിറഞ്ഞു. ഇരുവരും കാറില്‍ കയറിയിരുന്നു. സമയം 12 മണി കഴിഞ്ഞിരിക്കുന്നു.

"പോകാം?" ആതിഷ് ചോദിച്ചു.
"ഉം"
അവന്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിടാന്‍ തുടങ്ങുമ്പോള്‍ അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
"സീരിയസ്സായിട്ട് ഞാനൊരു കാര്യം ചോദിക്കട്ടെ?"
അവന്‍ അവളെ നോക്കി.
"അതായത്, മൂന്നാല് മാസം മുന്‍പ് വരെ എന്നോടുണ്ടായിരുന്ന ആറ്റിറ്റ്യൂഡില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞില്ലേ?എന്താ അത്?"
“എന്നു ചോദിച്ചാ, എനിക്ക് പ്രിയപ്പെട്ടതെന്തും തനിക്കുവേണ്ടി ഒഴിവാക്കുന്ന ആ ആറ്റിറ്റ്യൂഡ്. അന്ന് വീട്ടിലേക്കുള്ള യാത്ര പാതിവഴിക്ക് ഉപേക്ഷിച്ച് തന്റെ കോളേജ് ബസ്സിനെ ഫോളോ ചെയ്തതും, ഇപ്പോ സച്ചിന്റെ ഒരു സെഞ്ച്വറി ഉപേക്ഷിച്ചിട്ട് തന്നെ കാണാൻ വന്നതുമൊക്കെ അതിന്റെ പരിധിയിൽ വരും..” അവൻ ചിരിച്ചു.
അവൾ അവനെ തന്നെ നോക്കിയിരിക്കുകയാണ്.
“എനിക്കത് മാറ്റാൻ പറ്റുമോന്നൊന്നും അറിയില്ല, എങ്കിലും അതുകൊണ്ട് ചാന്ദ്നിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. അസ് എ ഫ്രണ്ട്, ഇറ്റ്സ് മൈ പ്രോമിസ്!” ആതിഷ് പറഞ്ഞൊപ്പിച്ചു.

അവൾ അങ്ങിനെയൊരു ചോദ്യം ചോദിക്കുമെന്ന് കരുതിയതല്ല. ഒരു ടീനേജ് റോമിയോയെപ്പോലെ പിന്നാലെ നടന്നതൊക്കെ അവൾക്ക് നന്നായിട്ടറിയാം. ആദ്യം തോന്നിയ ദേഷ്യവും, തെറ്റിദ്ധാരണയുമൊക്കെ മാറി അവൾ ഒന്ന് അടുപ്പം കാണിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല.  അതുകൊണ്ട് തന്നെ പഴയതിനെപ്പറ്റിയൊന്നും ബോധപൂർവ്വം തന്നെ സംസാരിക്കാറുമില്ല. ഇതിന്നിപ്പോ അറിയാതെ നാവിൻ തുമ്പിൽ നിന്നും വീണുപോയതാണ്. പക്ഷേ, അവളത് ശ്രദ്ധിച്ചിരുന്നു!

 “അല്ലാ, ആദിയിനി ആ ആറ്റിറ്റ്യൂഡ് മാറ്റണ്ടന്നാ എനിക്ക്....” അവൻ കാർ റിവേഴ്സെടുത്തുകൊണ്ടിരിക്കേ, അവൾ പതിയെ പറഞ്ഞു,
പെട്ടെന്ന് അവന്റെ കാൽ ബ്രേക്കിൽ അമർന്നു. കാർ ഒന്ന് ആടിയുലഞ്ഞ് നിന്നു....
“ എന്താ പറഞ്ഞേ?” അവൻ അവിശ്വസനീയതയോടെ അവളെ നോക്കി.
അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് അവൻ കണ്ടു. അവൻ ഇമയനങ്ങാതെ ആ മുഖത്തേക്ക് നോക്കി.
“എന്റെയുള്ളില്‍ ആദിയോടെന്താണെന്ന് മനസ്സിലായില്ലാന്നു മാത്രം പറയരുത്.” അവളുടെ സ്വരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ആതിഷ് സ്റ്റിയറിങ്ങിൽ നിന്നും രണ്ടുകൈകളുമെടുത്ത് ശിരസ്സിൽ ചേർത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു. അവൾ അവന്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. ആതിഷ് സ്റ്റിയറിങ്ങിലേക്ക് ചാഞ്ഞ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി... അവൾ പുറത്തേക്ക് നോക്കിയിരിപ്പാണ്, എങ്കിലും ചുണ്ടിനു കീഴെ താടിയിലിരുവശത്തുമായി ആ നുണക്കുഴികൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
“എനിക്കിപ്പോ എന്താ തോന്നുന്നതെന്ന് പറയട്ടെ?” അവൻ ചോദിച്ചു.
അവൾ തിരിഞ്ഞ് കണ്ണുകൾ കൊണ്ട് ‘എന്താ' എന്ന് ചോദിച്ചു.
“സിനിമയിലൊക്കെ കാണുന്നപോലെ ഈ കുന്നിൻ മുകളിൽ നിന്ന് ഉച്ചത്തിലൊന്ന് കൂവി വിളിക്കണമെന്നുണ്ട്. പക്ഷേ, പോലീസ് പട്രോളിങ്ങിനിറങ്ങുന്ന സ്ഥലമായതുകൊണ്ടാ ചെയ്യാനൊരു മടി.”

ലജ്ജയില്‍ നനഞ്ഞ് അവൾ ചിരിച്ചു..... ഇത്രയും നാൾക്കിടയിൽ അവളിൽ കണ്ട ഏറ്റവും വശ്യമായ ചിരിയതാണെന്നവന് തോന്നി.

“എനിക്കിപ്പോ ഒരു കാര്യം മനസ്സിലായി” അവൻ പറഞ്ഞു.
“എന്ത്?”
“ഈ മുഖം ആദ്യമായി കണ്ടപ്പോൾ പൊന്നുമ്മയുടെ മനസ്സിൽ വന്ന പാട്ടേതാണെന്ന്”
“ഏതാ?” അവൾ കൗതുകത്തോടെ ചോദിച്ചു.
മറുപടിയൊന്നും പറയാതെ ആതിഷ് സ്റ്റീരിയോവിൽ ഒരു പാട്ട് പ്ലേ ചെയ്തു.

‘ചൗദ് വീൻ കാ ചാന്ദ് ഹോ, യാ അഫ്താബ് ഹോ
ജോ ബീ ഹോ തും ഖുദാ കി കസം ലാജവാബ് ഹോ'

മുഹമ്മദ് റഫിയുടെ മധുരസ്വരം കുന്നിൻ മുകളിൽ മേഞ്ഞു നടന്ന കോടമഞ്ഞിനോടൊപ്പം അന്തരീക്ഷത്തിൽ ഒഴുകിനടന്നു....
നിലാവുദിച്ചപോലൊരു മുഖം ഭൂമിയിൽ കണ്ടു ലജ്ജ തോന്നിയതുകൊണ്ടാവണം, മുകളിൽ മങ്ങി നിന്നിരുന്ന ചന്ദ്രൻ ഒരു മേഘത്തിൽ മറയിലൊളിച്ചു........





Monday, October 1, 2018

ഓര്‍മ്മകളില്‍ ബാലഭാസ്ക്കര്‍



"നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം...
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം...
അന്നെന്‍റെ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവെക്കാം... ഞാന്‍ പങ്കുവെക്കാം...."

കാഞ്ഞൂരില്‍ അമ്മവീടിനടുത്തുള്ള രാധാകൃഷ്ണന്‍ ചേട്ടന്‍റെ കാസറ്റ് കടയില്‍ നിന്നാണ് ഈയൊരു പാട്ട് ആദ്യമായി കേള്‍ക്കുന്നത്. വഴിയരികിലേക്ക് തിരിച്ചുവെച്ച ബോക്സ് സ്പീക്കറില്‍ നിന്നും ബിജു നാരായണന്‍റെ ശബ്ദം കവലയില്‍ ബസ്സ് കയറാന്‍ നില്‍ക്കുന്നവരുടെ കാതുകളെ കുളിര്‍പ്പിച്ചിരിക്കണം. അത്ര മാധുര്യമുള്ള വരികളും ഈണവും....
ഓരോ പാട്ടുകള്‍ക്കുമിടയിലും മമ്മൂട്ടിയുടെ പ്രൌഡഗംഭീരമായ അവതരണവും.

കൌമാര സ്വപ്നങ്ങളില്‍ അനിയത്തിപ്രാവും, അതിലെ പാട്ടുകളും നിറഞ്ഞു നിന്നിരുന്ന സമയം, രാധാകൃഷ്ണന്‍ ചേട്ടനോട് ഞാന്‍ ചോദിച്ചു,
'ഇത് ഏത് സിനിമയിലെ പാട്ടാ?' '
സിനിമയല്ലടാ ആല്‍ബമാണ്' എന്ന്‍ മറുപടി കിട്ടിയപ്പോള്‍ എനിക്കത്ര അത്ഭുതമൊന്നും തോന്നിയില്ല, കാരണം അന്ന്‍ ദൂരദര്‍ശനിലെ സംഗീത പരിപാടികളില്‍ അലീഷാ ചിനായുടെ 'Made in India' യും, ദാലര്‍ മെഹന്തിയുടെ 'ബോലോ തററ' യുമൊക്കെ കണ്ടിട്ടുണ്ട്. മ്യൂസിക്കല്‍ ആല്‍ബമെന്ന വാക്ക്  കേട്ടിട്ടുമുണ്ട്.

പക്ഷേ, മലയാളത്തില്‍ ഒരു മുഴുനീള ആല്‍ബം അതാദ്യമായിരിക്കണം. അതും പ്രണയം നിറഞ്ഞൊഴുകുന്ന പാട്ടുകള്‍ മാത്രമുള്ള ഒരു മുഴുനീള ആല്‍ബം!
പയ്യെ പയ്യെ ഞാന്‍ ചോദിച്ച ചോദ്യം, മാറ്റാളുകളും കാസറ്റ് കടയില്‍  വന്നു  ചോദിച്ചുതുടങ്ങി.
ആ കാലഘട്ടത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ  'നിനക്കായ്' എന്ന ആ സംഗീത ആല്‍ബത്തിന്‍റെ എത്ര കാസറ്റുകള്‍ വിറ്റുപോയിട്ടുണ്ടെന്നും, എത്രയെത്ര കാസറ്റുകളിലേക്ക് പകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ദൈവത്തിനു പോലും കണക്കുണ്ടാവില്ല.  ആ ഒരു കാസറ്റ് കേരളക്കരയിലുണ്ടാക്കിയ പ്രഭാവം മനസ്സിലാക്കണമെങ്കില്‍ 'നിനക്കായ്' ക്കു ശേഷം വന്ന പ്രണയ ആല്‍ബങ്ങളുടെ ഒരു കണക്കെടുത്തു നോക്കിയാല്‍ മതി.

"ആരാണു നീ എനിക്കോമലേ... ആരാണു നീ, എനിക്കാരോമലേ..."
ശ്രീ ശങ്കര കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഓഡിറ്റോറിയത്തില്‍ നിന്നും ഈ പാട്ടുമുഴങ്ങിയപ്പോള്‍ ക്ലാസ്സ് നിര്‍ത്തിവെച്ച് കേട്ടിരുന്ന ബോട്ടണി അദ്ധ്യാപകന്‍ രജിത് സാറിനേയും പെട്ടെന്ന് ഓര്‍മ്മവരുന്നു....

"എണ്ണക്കറുപ്പിന്നേഴഴക്...",
"പാതിരാ കാറ്റുവീശി, മഞ്ഞുവീണു" അങ്ങിനെ ഓരോ പാട്ടുകളുമായും ബന്ധപ്പെട്ട ഓര്‍മ്മകളെന്തെങ്കിലുമുണ്ടാകും.
ഒരു പൊതു വേദിയില്‍ ഞാന്‍ ആദ്യമായി ഒരു പാട്ട് പാടുന്നത് പോളിടെക്നിക്കില്‍ പഠിക്കുന്ന സമയത്ത് നാഷണല്‍ സര്‍വ്വീസ് ക്യാമ്പില്‍ വെച്ചാണ്.  'ആദ്യമായ്' എന്ന ആല്‍ബത്തിലെ "ആദ്യസമാഗമ നാളിലെന്‍ കണ്മണി ആകെ തരളിതയായിരുന്നു..." എന്ന ഉണ്ണികൃഷ്ണന്‍ ഗാനം.

ഈ ഗാനങ്ങളുടെയെല്ലാം സ്രഷ്ടാവിന്‍റെ മുഖം പിന്നീട് അമൃത ടിവിയില്‍ 'സൂപ്പര്‍ സ്റ്റാര്‍സ്' എന്ന മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിലാണ് ആദ്യമായി കാണുന്നത്.
ആളൊരു വയലിന്‍ വിസ്മയമാണെന്ന തിരിച്ചറിവു തന്നത് കൂട്ടുകാരനായ ബിനേഷ്. ആരാധനമൂത്ത് രാത്രിക്ക് രാത്രി സ്വന്തമായി വയലിനൊരെണ്ണം മേടിച്ച് വയലിന്‍ ക്ളാസ്സില്‍ പോയി തുടങ്ങിയ അവന്‍റെ സംഗീത ഭ്രമമാണ് എന്നെയും ആ മനുഷ്യനിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.
ടിവിയില്‍ ആ മുഖം കണ്ടാല്‍ പിന്നെ ചാനല്‍ മാറ്റാന്‍ തോന്നില്ല, വയലിന്‍ കണ്ടാല്‍ ആ മുഖമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരില്ല എന്നായി.......

ഈസ്റ്റ് കോസ്റ്റ് വിജയനും, മമ്മൂട്ടിക്കും അപ്പുറം  രാധാകൃഷ്ണന്‍ ചേട്ടന്‍റെ കാസറ്റ് കടയില്‍ നിന്നും കേട്ട  പാട്ട് ബാലഭാസ്ക്കര്‍ എന്ന സംഗീത സംവിധായകന്‍റെ ഈണമായിരുന്നു എന്ന തീരിച്ചറിവിന് വര്‍ഷം 20 പിന്നിട്ടിരിക്കുന്നു...

അന്ന്‍ ആ ഈണങ്ങള്‍ ഉള്ളം കുളിര്‍പ്പിച്ചെങ്കില്‍ ഇന്ന്‍ ഉള്ള്‍ നീറുന്നുണ്ട്, ആ വാര്‍ത്ത കേട്ടിട്ട്.... വിശ്വസിക്കാനാവുന്നില്ല പ്രിയ ബാലഭാസ്ക്കര്‍, താങ്കള്‍ ഇനി ഞങ്ങളോടൊപ്പമില്ല എന്നത്! നിങ്ങള്‍ സൃഷ്ടിച്ച മനോഹര ഗാനങ്ങളും, നാദപ്രപഞ്ചവും ഉള്ളില്‍ തന്നെയുണ്ട്.... അതിന് ഒരുകാലവും മരണമുണ്ടാകില്ല.  

Saturday, April 28, 2018

അരവിന്ദന്‍റെ അതിഥികള്‍ റിവ്യൂ


അതിഥിയായി ചെല്ലുന്ന നാട്ടില്‍ ഒരു കൂട്ടുകാരനെപ്പോലെയോ, സഹോദരനെപ്പോലെയോ വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്ന, നമുക്ക് ചെയ്തുതരുന്ന സഹായങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ട്, ആരോടും പരിഭാവമില്ലാതെ കഴിഞ്ഞു കൂടുന്ന അരവിന്ദന്മാരെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും.  പിന്നീടാ നാടിനേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നതും ആ മുഖമായിരിക്കും. 

സിനിമകളുടെ കാര്യമെടുത്താല്‍,  1980കളുടെ അവസാനം പുറത്തുവന്ന 'ജനുവരി ഒരു ഓര്‍മ്മ'യിലൂടെയും 1990 കളില്‍ പുറത്തുവന്ന 'കിലുക്ക'ത്തിലൂടെയും  അനാഥനും പരോപകാരിയുമായ പാവം ടൂറിസ്റ്റ് ഗൈഡിന്റെ രൂപം മോഹന്‍ലാലിലൂടെ നമ്മുടെ ഉള്ളില്‍ പതിഞ്ഞുകിടപ്പുണ്ടാവും. ഏതാണ്ട് ആ  ഒരു സ്പേസിലേക്കാണ് വിനീത് ശ്രീനിവാസന്‍റെ 'അരവിന്ദനും' കയറിക്കൂടുന്നത്. ആ ഒരു കഥാപാത്രത്തെ  കയ്യടക്കത്തോടെ തന്നെ ചെയ്തിട്ടുണ്ട് വിനീത്.  

മൂകാംബിക ക്ഷേത്രത്തിനരികില്‍ ലോഡ്ജ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരനായ മാധവന്‍റെ കൈക്കാരനും, അനാഥനുമായ അരവിന്ദന്‍റെ ജീവിതത്തില്‍ പലപ്പോഴായി കടന്നുവരുന്ന അതിഥികളിലൊരാളാണ് വരദയും കുടുംബവും. ലോഡ്ജിലെ താമസത്തിനിടയില്‍ വരദ അരവിന്ദനുമായി ചങ്ങാത്തത്തിലാവുന്നതും അവന്‍ ചെയ്തു തന്ന സഹായങ്ങള്‍ക്ക് പകരമായോ, അല്ലെങ്കില്‍ അരവിന്ദനോടുള്ള ഇഷ്ടം കൊണ്ടോ അവന്‍റെ വലിയൊരാഗ്രഹം സാധിക്കുവാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ബേസ് പ്ലോട്ട്. 

നുറുങ്ങു നര്‍മ്മങ്ങള്‍ കൊണ്ടും, വിനീതും വരദയെ അവതരിപ്പിച്ച നിഖില വിമലുമായുള്ള മികച്ച കെമിസ്ട്രി കൊണ്ടും ആദ്യ പകുതികൊണ്ടുതന്നെ പ്രേക്ഷകരെ കൈക്കുമ്പിളിലാക്കുന്നുണ്ട് സിനിമ. വരാനിരിക്കുന്നത് മികച്ച രംഗങ്ങളാണ് എന്ന്‍ തോന്നിപ്പിക്കുന്ന നല്ലൊരു ഇടവേളയുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ ആ മേന്മ നിലനിര്‍ത്താന്‍ സിനിമക്കായോ എന്നു സംശയമുണ്ട്. ക്ലൈമാക്സടക്കം പലതും വളരെ പ്ലെയിൻ ആയി പറഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുകയും ചെയ്തു.

ശ്രീനിവാസന്‍, പ്രേം കുമാര്‍, വിജയരാഘവന്‍, ഉര്‍വ്വശി,ശാന്തികൃഷ്ണ, കെ‌പി‌എ‌സി ലളിത, ദേവന്‍, വിനീത്, അജു, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍ തുടങ്ങി  നമുക്ക് ഒരുപാട് ഇഷ്ടമുള്ള പഴയ തലമുറയിലേയും, പുതിയ തലമുറയിലേയും മികച്ച കുറേ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും   അവര്‍ക്കൊക്കെ സ്ക്രീന്‍ സ്പേസ് ഒരുക്കുന്ന കാര്യത്തില്‍ തിരക്കഥാകൃത്തിനും, സംവിധായകനും വീഴ്ചപറ്റിയോ എന്നു സംശയം തോന്നുന്നത് ചിലപ്പോള്‍ അവരോടുള്ള  സ്നേഹക്കൂടുതല്‍ കൊണ്ട് കൂടിയാവാം.

കോമഡി ടൈമിങ്ങിന്‍റെ കാര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന മറ്റൊരു നടിയില്ല എന്ന്‍ ഉര്‍വ്വശിക്കു കിട്ടുന്ന കയ്യടി തെളിയിക്കുമ്പോള്‍, മിതത്വമുള്ള മികച്ച പ്രകടനമാണ് താരതമ്യേനെ പുതുമുഖമായ നിഖിലയുടേത്. 
ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും,(ഈ സിനിമ കാണാന്‍ പ്രേരണയുണ്ടാക്കിയ 'എന്തേ കണ്ണാ' എന്നുതുടങ്ങുന്ന ഗാനം സിനിയയിലില്ലാഞ്ഞത് നിരാശയായി)  സ്വരൂപ് ഫിലിപ്പിന്‍റെ ദൃശ്യങ്ങളും കൊള്ളാം.
മൊത്തത്തില്‍ ഈ വെക്കേഷന് കുടുംബത്തോടൊപ്പം കാണാവുന്ന തരക്കേടില്ലാത്ത സിനിമയാണ് 'അരവിന്ദന്‍റെ അതിഥികള്‍'
"Aravindante Adhithikal Movie Review"