Sunday, October 4, 2015

കൂട്ടുകെട്ടുകൾ 1980-1990








  

മലയാളത്തിലെ സിനിമാ സംവിധായകരെ നാലായി തിരിക്കാം.

 1,  മറ്റൊരാളുടെ തിരക്കഥയെ ആശ്രയിച്ച് സംവിധാനം ചെയ്യുന്നവർ 
 2,  സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നവർ 
 3, തിരക്കഥാ രചനയിൽ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞവർ
4, ഛായാഗ്രഹണത്തിൽ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞവർ

(അഭിനയംനിർമ്മാണം തുടങ്ങിയ മറ്റു വിഭാഗങ്ങളിൽ നിന്നും സംവിധാന രംഗത്തേക്ക് വന്നവരെ ഈ കൂട്ടത്തിൽ പെടുത്തിയിട്ടില്ല.)

 മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരെയും ആദ്യ വിഭാഗത്തിൽ പെടുത്താം
ജോഷി,സിബിമലയിൽ,.വി.ശശി,തമ്പി കണ്ണന്താനം, വിജി തമ്പി, തുളസിദാസ്, ഭരതൻ,ലാൽജോസ്, ഷാജി കൈലാസ്, കെ മധു, ജോമോൻ, സുനിൽ, വി കെ പ്രകാശ്, അനിൽ ബാബു, ടി എസ്‌ സുരേഷ്ബാബു, ജോസ് തോമസ്, ജോണി ആന്റണി, സാജൻ,രാജസേനൻ,റോഷൻ ആൻഡ്രൂസ്, അൻവർ റഷീദ്, ഷാഫി, ആഷിക്ക് അബു ....തുടങ്ങിയവർ ആദ്യവിഭാഗത്തിൽ പെടുന്നു. ഇതിൽ തന്നെ ഭരതൻ, തമ്പി കണ്ണന്താനം, ഐ വി ശശി, രാജസേനൻ,ഷാജി കൈലാസ് തുടങ്ങിയവർ തിരക്കഥകൾ രചിച്ചിട്ടുള്ളവരാണ്.

പ്രിയദർശൻ,ഫാസിൽ,കമൽ,ഭദ്രൻ മാട്ടേൽ, സത്യൻ അന്തിക്കാട്,ബ്ലെസ്സി,രഞ്ജിത്ത്ശങ്കർ, സിദ്ധിക്ക്-ലാൽ, അടൂർ ഗോപാലകൃഷ്ണൻ,ബാലചന്ദ്രമേനോൻ, ജീത്തു ജോസഫ് തുടങ്ങിയവർ... തങ്ങളുടെ സിനിമകൾക്ക് സ്വന്തമായി തിരക്കഥയെഴുതുന്നവരാണ്. ഇതിൽതന്നെ കമലും, സത്യൻ അന്തിക്കാടും ആദ്യകാലത്ത്  തിരക്കഥാകൃത്തുക്കളെ ആശ്രയിക്കുകയും പിന്നീട് സ്വന്തമായി തിരക്കഥാ രചന ആരംഭിക്കുകയും ചെയ്തവരാണ്. പ്രിയദർശൻ സ്വന്ത്ം രചനക്കൊപ്പം തന്നെ മറ്റു തിരക്കഥാകൃത്തുക്കളെ ആശ്രയിക്കുകയും ചെയ്യുന്നു.

എം ടി, പത്മരാജൻ, ഡെന്നീസ് ജോസഫ്, ശ്രീനിവാസൻ, ലോഹിതദാസ്, രഞ്ജിത്, രഞ്ജൻ പ്രമോദ്,റാഫി-മെക്കാർട്ടിൻ, ബി ഉണ്ണികൃഷ്ണൻ, രഞ്ജിപണിക്കർ...തുടങ്ങിയവർ തിരക്കഥാ രചനയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും പിന്നീട് സംവിധാന രംഗത്തേക്ക് കടന്നു വരികയും ചെയ്തവരാണ്.

ബാലു മഹേന്ദ്ര, പി സുകുമാർ, അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ്, സന്തോഷ് ശിവൻ, അഴകപ്പൻ, രാജീവ് രവി തുടങ്ങിയവർ നാലാമത്തെ വിഭാഗത്തിൽ പെടുന്നു. മലയാള സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിക്കുകയും തമിഴിൽ സംവിധായകരായി അരങ്ങേറ്റം കുറിക്കുകയും ചെയ്തവരാണ് കെ വി ആനന്ദും, അന്തരിച്ച ജീവയും.

 വർഷങ്ങൾക്ക് മുൻപ് തുടർച്ചയായി ഹിറ്റുകൾ നൽകിയിരുന്ന ചില കൂട്ടുകെട്ടുകൾ നമുക്ക് ശ്രദ്ധിക്കാം.


ജോഷി         - ഡെന്നീസ് ജോസഫ് 
തമ്പി കണ്ണന്താനം - ഡെന്നീസ് ജോസഫ്
സിബിമലയിൽ   - ലോഹിതദാസ്
സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ,രഘുനാഥ് പലേരി ,ലോഹിതദാസ്
ഭരതൻ - ജോണ്‍പോൾ,ലോഹിതദാസ്,എം ടി വാസുദേവൻ നായർ 
കമൽ  - രഞ്ജിത്ത്, ജോണ്‍പോൾ,ശ്രീനിവാസൻ
ഐ വി ശശി - ടി ദാമോദരൻ, എം ടി വാസുദേവൻ നായർ 
പ്രിയദർശൻ   - ശ്രീനിവാസൻ,ടി ദാമോദരൻ 
കെ മധു    - എസ്  എൻ  സ്വാമി.
ഹരിഹരൻ  - എം ടി വാസുദേവൻ നായർ.
ഒരുമാതിരിപ്പെട്ട എല്ലാ സംവിധായകർക്കും വേണ്ടി തിരക്കഥയെഴുതിയിരുന്ന കലൂർ ഡെന്നീസിനേയും നമുക്ക് കൂട്ടത്തിൽ പെടുത്താം.
സംവിധായകരായിരുന്നിട്ടു കൂടി മറ്റു സംവിധായകർക്കായി തിരക്കഥയൊരുക്കാൻ പ്രിയദർശനും (നിന്നിഷ്ടം എന്നിഷ്ടം , ചേക്കേറാനൊരു ചില്ല,കിന്നരിപ്പുഴയോരം,) പത്മരാജനും (കരിമ്പിൻപൂവിനക്കരെ ,ഈ തണുത്ത വെളുപ്പാൻകാലത്ത്,കാണാമറയത്ത്....) ഫാസിലും (കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, നമ്പർ 1 സ്നേഹതീരം,സുന്ദരകില്ലാഡി ) സിദ്ധിക്ക് -ലാലും (മക്കൾ മാഹാത്മ്യം, മാന്നാർ മാത്തായി സ്പീക്കിങ്ങ് ) തയ്യാറായിരുന്നു.

ടി ദാമോദരൻ മാഷിന്റെയും, എം ടിയുടെയും  തിരക്കഥകളായിരുന്നു ഐ വി ശശി എന്ന ഹിറ്റ് മേക്കറുടെ ശക്തി. ഏതെങ്കിലും ഒരു ജനുസ്സിൽ മാത്രം പെടുത്താവുന്നവയല്ല അദ്ദേഹം ചെയ്ത സിനിമകൾ. മികച്ച വിജയം നേടിയ മൃഗയക്ക് ശേഷം അദ്ദേഹം ലോഹിതദാസിനൊപ്പം ചിത്രം ചെയ്തിട്ടില്ല. ദേവാസുരത്തിനു ശേഷം ഐ വി ശശി- രഞ്ജിത് കൂട്ടുകെട്ടിലും സിനിമകളൊന്നും വന്നില്ല.
സിബിമലയിലിന്റെ കരിയറിലെ മികച്ച സിനിമകളെല്ലാം തന്നെ ലോഹിതദാസ് രചന നിർവ്വഹിച്ചവയാണ്.  (കാണാക്കിനാവ് മറന്നിട്ടല്ല) എന്നാൽ മറ്റു തിരക്കഥാകൃത്തുക്കളോടൊപ്പം ആഗസ്റ്റ്-1, സദയം, സമ്മർ ഇൻ ബത് ലഹേം,ഉസ്താദ് എന്നിങ്ങനെ തന്റെ പതിവു രീതികൾ വിട്ടുള്ള സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
ആക്ഷൻ മൂഡിലുള്ള സിനിമകൾക്കൊപ്പം തന്നെ സന്ദർഭവും,കുട്ടേട്ടനും,മഹായാനവും പോലെയുള്ള സിനിമകളെടുത്തിട്ടുള്ളയാളാണ് ജോഷി. കാലാകാലം വിവിധ കൂട്ടു കെട്ടു കളിൽ അദ്ദേഹം ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്.
 രൺജിപണിക്കരും, രഞ്ജിതും സ്വതന്ത്ര സംവിധായകരായതോടെ ഷാജികൈലാസിന്റെ നില പരുങ്ങലിലാണ്.
നല്ല തിരക്കഥ കിട്ടിയാൽ ഇപ്പോഴും ഹിറ്റുകളൊരുക്കാൻ പ്രാപ്തിയുള്ളവരാണ് ഇവരിൽ പലരും.

പ്രിയദർശൻ സ്വന്തമായി എഴുതി സംവിധാനം ചെയ്തവയിൽ ഭൂരിഭാഗവും സ്ലാപ്സ്റ്റിക് കോമഡി സിനിമകളാണ്. എന്നാൽ ദാമോദരൻ മാഷിനൊപ്പം കാലാപാനിയും അഭിമന്യുവും ആര്യനും പോലുള്ള സീരിയസ്സ് / ആക്ഷൻ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. മൗലികമായ രചനകൾ കുറവാണെങ്കിലും മികച്ച സിനിമകളെടുക്കാൻ പ്രാപ്തിയുള്ള സംവിധായകനാണ് അദ്ദേഹം.
നല്ലൊരു തിരക്കഥാകൃത്ത് കൂടിയായ ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് മധുമുട്ടം രചന നിർവ്വഹിച്ച മണിച്ചിത്രത്താഴാണ്. ആ കൂട്ടുകെട്ടിൽ പിന്നീട് സിനിമകളൊന്നുമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
സത്യൻ അന്തിക്കാടിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ അദ്ദേഹം തിരക്കഥാ രചന തുടങ്ങുന്നതിനു മുൻപുള്ള സിനിമകളാണെന്ന് നിസംശയം പറയാം.
കമലിന്റെ കാര്യവും തഥൈവ! സ്വന്തം രചനയായ സെല്ലുലോയ്ഡാണ് ഇതിനൊരപവാദം.

തിരക്കഥാകൃത്തുക്കൾ സംവിധായകരായപ്പോൾ മികച്ച സിനിമകൾ നമുക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ബോക്സോഫീസ് വിജയങ്ങൾ അകന്നതായാണ് അനുഭവം. പത്മരാജന്റെ മികച്ച സിനിമകളിൽ അധികവും ബോക്സോഫീസ് വിജയങ്ങളായിരുന്നില്ല! രഞ്ജിത്തിന്റെ മികച്ച സിനിമകൾ അദ്ദേഹം സംവിധായകനായ ശേഷം ചെയ്തവയാണ്. പക്ഷേ, തിരക്കഥയും,കയ്യൊപ്പും,പാലേരിമാണിക്യവുമൊന്നും ബ്ലോക്ക് ബസ്റ്ററുകളല്ല.
എം ടി,ശ്രീനിവാസൻ എന്നീ സംവിധായകരുടെ അധികം സിനിമകളൊന്നും കാണുവാനുള്ള ഭാഗ്യം നമ്മൾ പ്രേക്ഷകർക്കുണ്ടായിട്ടില്ല.
ലോഹിതദാസ് എന്ന സംവിധായകനേക്കാൾ മികവ് തിരക്കഥാകൃത്തിനായിരുന്നു എന്ന് നിരീക്ഷിക്കാം.
ചിരിയുടെ പിൻബലത്തിൽ റാഫി-മെക്കാർട്ടിൻ ഹിറ്റുകൾ സൃഷ്ടിച്ചപ്പോൾ, ബി ഉണ്ണികൃഷ്ണന് നിലവാരം സൂക്ഷിക്കാനാവുന്നില്ല.

ഛായാഗ്രഹണ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞവരും പ്രതീക്ഷ നൽകുന്നവർ തന്നെ.

ആകെത്തുകയെടുക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് മലയാളത്തിൽ പ്രതിഭാധനരായ സംവിധായകർക്ക് ക്ഷാമമില്ലെന്നാണ്. പക്ഷേ, തിരക്കഥാകൃത്തുക്കളുടെ കണക്കെടുത്താൽ അവസ്ഥ ആശാവഹമല്ല. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടക്ക് രംഗത്ത് വന്ന് മികച്ച രചനാ ശേഷിയുള്ള എത്ര എഴുത്തുകാരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും? മുകളിൽ പറഞ്ഞിട്ടുള്ള തിരക്കഥാകൃത്തുക്കളിൽ പലരും ഇന്ന് സജീവമായി രചനാ രംഗത്തില്ല. ചിലർ കാലയവനികക്കുള്ളിൽ മറഞ്ഞു. പുതുതായി വന്നവരിൽ പലരും ഒന്നോ രണ്ടോ ചിത്രങ്ങൾക്ക് ശേഷം സംവിധായകരായി മാറുന്നു.
മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായി 1980-1990 കൾ കണക്കാക്കപ്പെടുന്നതിന് മുഖ്യ കാരണം ഇത്തരത്തിലുള്ള വൈവിധ്യമാർന്ന സംവിധായക-തിരക്കഥാകൃത്തുക്കളുടെ കൂട്ടുകെട്ടുകൾ തന്നെയായിരുന്നു. ഒപ്പം സിനിമയെന്നാൽ എന്തെന്ന് അറിയാവുന്ന നിർമ്മാതാക്കളും.

മാർക്കറ്റ് വാല്യൂ ഉള്ള ഒരു നടന്റെ ഡേറ്റ് കിട്ടിയാൽ എത്ര പണം പോലും മുടക്കാൻ തയ്യാറാകുന്ന; താരങ്ങളെ മാത്രം കണ്ണടച്ച് വിശ്വസിക്കുന്ന ഇന്നത്തെ നിർമ്മാതാക്കൾ കഥകൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ച് കൂടി ജാഗ്രത പുലർത്തിയാൽ എത്ര നന്നായിരുന്നു!

No comments:

Post a Comment