Sunday, June 5, 2016

മുഹമ്മദാലി സാഹിബ് വിടവാങ്ങി.(ഒരു സങ്കല്‍പ്പിക വാര്‍ത്ത)


നേര് നേരായി നേരത്തേ അറിയിക്കുന്ന ഒരു മലയാള ദിനപത്രത്തിൽ കണ്ടേക്കാവുന്ന ഒരു വാർത്ത. (പേരുകളും സംഭവങ്ങളും സാങ്കൽപ്പികം)

മുഹമ്മദാലി സാഹിബ് വിടവാങ്ങി.
സ്വ:ലേ





കണ്ണൂർ : ലോകരാജ്യങ്ങൾക്കിടയിൽ കായിക കേരളത്തിന്‍റെ യശസ്സ് വാനോളമുയർത്തിയ സുമോ ഗുസ്തി ഇതിഹാസം മുഹമ്മദാലി സാഹിബ് (മമ്മാലി സായിബ് 74 വയസ്സ്) അമേരിക്കയിൽ വെച്ച് അന്തരിച്ചുപാക്കരൻ ആൻഡ് സൺസ് രോഗബാധിതനായിരുന്ന അദ്ദേഹം വർഷങ്ങളായി പ്രസ്തുത രോഗത്തിന് ചികിത്സയിലായിരുന്നു. ഇയ്യാമ്പാറ്റയെ പോലെ പാഞ്ഞ് നടക്കുകയും മുട്ടനാടിനെ പോലെ ഇടികൂടുകയും ചെയ്യുന്ന സായിബിന്‍റെ ശൈലിക്ക് കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളായ തലശ്ശേരി,ധർമ്മടം,കൂത്തുപറമ്പ്,പാമ്പായി മൂല എന്നിവിടങ്ങളിലും ആരാധകരേറെയാണ്. 1960 - വടക്കേ മലബാറിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ അദ്ദേഹം കേരളത്തിനു വേണ്ടി ഓട്ടുമെഡൽ നേടിയിട്ടുണ്ട്.

കോഴിക്കോട്ടങ്ങാടിയിൽ 'ക്യാഷ് ലെസ്സ് ക്ലേ വർക്ക്സ് ' എന്ന പേരിൽ ഓട്ടുകമ്പനി നടത്തിയിരുന്ന മമ്മറം പടി സുലൈമാൻ സാഹിബിന്‍റെയും, ഫാത്തിമാ ബീവിയുടെയും മകനായി 1942 ജനിച്ച മമ്മാലി സാഹിബ്, നാട്ടുകാർക്കിടയിൽ 'ക്ലേ' എന്നാണ് അറിയപ്പെട്ടിരുന്നത്.

ചെറുപ്പം മുതൽക്കേ കൂട്ടുകാർക്കിടയിൽ തല്ലും പിടിയുമായി നടന്ന മമ്മാലിയെ മൂപ്പരുടെ മൂത്താപ്പ ഷുക്കൂർ സാഹിബാണ് ഗുസ്തിയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്.
നാടൊട്ടുക്കും നടന്ന് ഗുസ്തിയിൽ ഓട്ടുമെഡലുകൾ വാരിക്കൂട്ടുമ്പോഴും അദ്ദേഹത്തെ വിവാദങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു. മുഖ്യമായും ; അദ്ദേഹം നേടിയെന്നു പറയപ്പെടുന്ന ഓട്ടുമെഡലുകൾ വ്യാജമാണെന്നും അതെല്ലാം പിതാവായ സുലൈമാൻ സാഹിബ് തന്‍റെ ഓട്ടുകമ്പനിയിൽ നിർമ്മിച്ച് നൽകിയതാണെന്നും ആക്ഷേപമുണ്ട്. എന്നാൽ വിവാദങ്ങളെ ശക്തിയുക്തം എതിർത്ത മമ്മാലി സാഹിബ് ; പലപ്പോഴും പ്രതിഷേധം രേഖപ്പെടുത്തിയത് തനിക്ക് കിട്ടിയ ഓട്ടുമെഡൽ അറബിക്കടലിൽ വലിച്ചെറിഞ്ഞാണ്.

1981 സുമോ ഗുസ്തിയോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് കല്ലായി പുഴയുടെ തീരത്ത് ഇടിയപ്പക്കട നടത്തി വരികയായിരുന്നു. ഇടികൂടി നടന്ന തന്‍റെ പ്രതാപ കാലത്തെ ഓർമ്മിക്കാനാണ് താൻ ഇടിയപ്പക്കട തുടങ്ങിയതെന്ന് മമ്മാലി സാഹിബ് പിന്നീട് കൈയ്യാങ്കളി ചാനലിലെ ജോസ് ബ്രിട്ടാനിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
കട നല്ലരീതിയിൽ നടത്താൻ നാല് നിക്കാഹ് ചെയ്ത സാഹിബിന്
 നാലാമത്തെ ബീടരിലുണ്ടായ ലൈലാബീഗത്തിനാണ് നിലവിൽ ഇടിയപ്പകടയുടെ നടത്തിപ്പവകാശം.

ആരാധകരുടേയും ഭക്ഷണപ്രിയരുടേയും നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് അമേരിക്കയിൽ ഇടിയപ്പക്കടയുടെ ശാഖ തുറക്കുന്നതിനുള്ള ചർച്ചക്കായി പ്രസിഡന്റ് ബരാക്ക് ഒബാമയെ കണ്ടുമടങ്ങവേയാണ് കായിക കേരളത്തെ ഞെട്ടിച്ച മരണം.

ലോകമെമ്പാടും ആരാധകരെ നേടിയിട്ടും മമ്മാലി സാഹിബിനെ ആദരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതിഫലനമാണെന്ന് കേരള കായിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്‍റെ ഉരുക്കുമുഷ്ടിയായിരുന്ന മമ്മാലി സാഹിബിന്‍റെ ഭൗതിക ദേഹം നാട്ടിൽ കൊണ്ടുവരാനും പൊതുദർശനത്തിനു വെക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്‍റെ സ്മരണ വരും തലമുറക്കുകൂടി പകർന്നുനൽകാനുതകുന്നവിധം നഗരഹൃദയത്തിൽ ഉരുക്കുകൊണ്ടുള്ള പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കായിക മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



മൂന്നു ദിവസം കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ, മമ്മാലി സാഹിബിന്‍റെ പ്രതിമയുടെ നിർമ്മാണം ഭിലായിയിലെ ഉരുക്ക് ഫാക്ടറിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

No comments:

Post a Comment